ഹരിദ്വാർ: ഒരുകാലത്ത് ‘നിഥാരി മോൺസ്റ്റർ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സുരേന്ദ്ര കോലി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 2006ലെ രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതകക്കേസിൽ പ്രതിയായിരുന്ന കോലിയെ കഴിഞ്ഞ വർഷം സുപ്രീംകോടതി വെറുതെ വിട്ടിരുന്നു. തുടർന്ന് കുറച്ചുകാലമായി ഹരിദ്വാറിൽ ചായക്കട നടത്തിവരികയായിരുന്നു.
ഇതിനിടെ ഹരിദ്വാറിലെ സപ്തസരോവർ റോഡിൽ ലാൽമാതാ ക്ഷേത്രത്തിന് എതിർവശത്തുള്ള ചായക്കടയ്ക്കുള്ളിലാണ് കോലിയെ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സിറ്റി കോട്വാലിക്ക് കീഴിലുള്ള സപ്ത ഋഷി പോലീസ് ഔട്ട്‌പോസ്റ്റിലാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് നിഥാരി കേസിലെ പ്രതിയായിരുന്ന സുരേന്ദ്ര കോലിയാണെന്ന് തിരിച്ചറിഞ്ഞത്.
കുറച്ചുമാസങ്ങളായി കോലി ഹരിദ്വാറിൽ താമസിച്ചുവരികയായിരുന്നുവെന്നും വാടകയ്ക്ക് എടുത്ത സ്ഥലത്ത് ചായക്കട നടത്തുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അതേസമയം കടയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അൽമോറയിലുള്ള കോലിയുടെ കുടുംബത്തെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.
2006 ഡിസംബറിലാണ് ഉത്തർപ്രദേശിലെ നോയിഡയിലെ നിഥാരി ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെ വിവരം പുറത്തുവന്നത്. സെക്ടർ 31ലെ ഡി-5 ബംഗ്ലാവിന് സമീപത്തെ ഓടയ്ക്കരികിൽ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച നിലയിൽ 16 മനുഷ്യ തലയോട്ടികളും അസ്ഥികളും വസ്ത്രങ്ങളും പോലീസ് കണ്ടെത്തുകയായിരുന്നു.
നിഥാരി മേഖലയിലെ പ്രധാനമായും ദരിദ്ര തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട നിരവധി കുട്ടികളെ കാണാതായിരുന്നുവെന്ന് പ്രദേശവാസികൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ പരാതികൾ പോലീസ് വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു.
എന്നാൽ പായൽ എന്ന യുവതിയെ കാണാതായതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. പായലിന്റെ മൊബൈൽ ഫോൺ ഒരു റിക്ഷാ തൊഴിലാളിയുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. ഡി-5 ബംഗ്ലാവിൽനിന്ന് ഒരാളാണ് ഫോൺ നൽകിയതെന്ന് റിക്ഷാ തൊഴിലാളി മൊഴി നൽകി. ഇതിനെ തുടർന്ന് പോലീസ് ഡി-5 ബംഗ്ലാവിലെത്തി. വ്യവസായി മോനിന്ദർ സിങ് പന്ധേറിന്റെ ഉടമസ്ഥതയിലായിരുന്നു വീട്. സുരേന്ദ്ര കോലി അവിടെ വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്നു.
വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന തെളിവുകളാണ് അന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്. കുട്ടികളെ വശീകരിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കഷ്ണങ്ങളാക്കുകയും ചെയ്തെന്ന ഗുരുതര ആരോപണങ്ങൾ ഉയർന്നു. കൊലപാതകങ്ങൾക്ക് പിന്നാലെ മൃതദേഹങ്ങൾ പാകം ചെയ്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചു. തുടർന്ന് പന്ധേറിനെയും കോലിയെയും പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ അന്വേഷണത്തിലെ വീഴ്ചകളും വെറുതേവിടലും
കോലിക്കും പന്ധേറിനുമെതിരെ ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 2007 മുതൽ 2010 വരെ സിബിഐ 19 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
നിരവധി കേസുകളിൽ കോലിക്ക് വധശിക്ഷ വിധിച്ചിരുന്നു. പന്ധേറിനും ചില കേസുകളിൽ വധശിക്ഷയും മറ്റ് കേസുകളിൽ ജീവപര്യന്തം തടവും വിധിക്കപ്പെട്ടു. എന്നാൽ കേസുകൾ അപ്പീൽ ഘട്ടത്തിലേക്ക് നീങ്ങിയതോടെ അന്വേഷണത്തിലെ വൈരുധ്യങ്ങളും നടപടിക്രമങ്ങളിലെ വീഴ്ചകളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. 2023 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി ഇരുവരെയും വെറുതേവിട്ടു. വിശ്വസനീയമായ തെളിവുകളുടെ അഭാവമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി വിധിക്കെതിരെ സിബിഐ, ഉത്തർപ്രദേശ് സർക്കാർ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു.
2025ൽ സുപ്രീംകോടതിയും സുരേന്ദ്ര കോലിയെ എല്ലാ കുറ്റങ്ങളിൽനിന്നും വെറുതേവിട്ടു. കുറ്റകൃത്യങ്ങളുടെ ഭീകരമായ സ്വഭാവം അംഗീകരിച്ച കോടതി, സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതിയെ വെറുതെ വിടുകയായിരുന്നു. നിഥാരി കൊലപാതകക്കേസിൽ ഒരിക്കൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന കോലി, ഒടുവിൽ സുപ്രീംകോടതിയുടെ കുറ്റവിമുക്തിക്ക് ശേഷം ഹരിദ്വാറിൽ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു.




