തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പൊലീസ് ഫണ്ട് ഉപയോഗിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കും. ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിമർശിച്ചിരുന്നു. ഇപ്പോൾ സതീശൻ മുഖ്യമന്ത്രിയായിരിക്കെ കരാർ നീട്ടുമോ എന്നതിലാണ് ശ്രദ്ധ.
നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മൂന്ന് മാസം മുമ്പ് തന്നെ പൊലീസ് കരാർ നീട്ടുന്നതിന് ശുപാർശ നൽകിയിരുന്നെങ്കിലും ഇതുവരെ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ധനവകുപ്പാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് മുൻ സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സൺ ഏവിയേഷനുമായിരുന്നു കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് നിലവിലെ കരാർ പ്രകാരമുള്ള ചെലവ്. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. മൂന്ന് വർഷത്തേക്കായിരുന്നു കരാർ.
ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിനെ പ്രതിപക്ഷത്തായിരുന്നപ്പോൾ വി.ഡി. സതീശൻ വിമർശിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയായ സതീശൻ ഹെലികോപ്റ്റർ യാത്ര നടത്തിയതും അന്ന് രാഷ്ട്രീയ ചർച്ചയായിരുന്നു.
പ്രതിപക്ഷത്തായിരിക്കെ വിമർശിച്ച വിഷയത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി ശ്രദ്ധേയം. നിലവിലെ കരാർ പുതുക്കാതെ വീണ്ടും ടെൻഡർ വിളിച്ചാൽ ചെലവ് വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, സ്ഥിരമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിന് പകരം ആവശ്യമായ സമയങ്ങളിൽ മാത്രം ഹെലികോപ്റ്റർ ഉപയോഗിച്ചാൽ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.




