ഭുവനേശ്വർ: തന്റെ സഹായിയെ ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ പുറത്താക്കാൻ ബിജെപിക്കുള്ളിൽ തന്നെ ഗൂഢപ്രചാരണം നടക്കുന്നതായി ആരോപിച്ച് കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഓറം. തന്നെ അപകീർത്തിപ്പെടുത്താനും കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാനും ചിലർ പണം ചെലവഴിച്ച് പ്രചാരണം നടത്തുകയാണെന്നാണ് ഓറമിന്റെ ആരോപണം.
ഒഡിഷയിലെ റൂർക്കേലയിൽ സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിയുടെ സഹായി രാകേഷ് പസ്വാൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഓറം പ്രതികരിച്ചത്. സ്റ്റീൽ നഗരത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിൽ കുറ്റവാളികൾക്ക് അഭയം നൽകിയെന്ന ആരോപണത്തിലാണ് പസ്വാനെ അറസ്റ്റ് ചെയ്തത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ പസ്വാൻ നിഷേധിച്ചിട്ടുണ്ട്. നിയമനടപടി സ്വീകരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഓറം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തെ ഉപയോഗപ്പെടുത്തി ചിലർ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് ഇപ്പോഴത്തെ ആരോപണം.
അതുപോലെ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടി ദൂരെയെറിയാൻ തനിക്ക് കരുത്തുണ്ടെന്നും ഓറം ഭീഷണി മുഴക്കി. മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന ചില നേതാക്കളാണ് ഈ അപകീർത്തിപ്പെടുത്തൽ പ്രചാരണത്തിന് പിന്നിലെന്നും, മന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കിയാൽ അവർക്ക് അവസരം ലഭിക്കുമെന്നാണ് ഇക്കൂട്ടർ കരുതുന്നതെന്നും ഓറം ആരോപിച്ചു.
തന്റെ പാർട്ടിക്കായി ചോരയും നീരും ഒഴുക്കിയ തന്റെ സ്ഥാനം ഇല്ലാതാക്കാനാണ് മറ്റ് പാർട്ടികളിൽ നിന്നെത്തിയ ഈ നേതാക്കൾ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. ഈ വിഷയം ബിജെപിയുടെ ഒഡീഷ സംഘടനാ ജനറൽ സെക്രട്ടറി മാനസ് മൊഹന്തിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന തലത്തിൽ നീതി ലഭിച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പ്രവർത്തിക്കുന്നവരെ രാഷ്ട്രീയമായി നേരിടുമെന്ന് വെല്ലുവിളിക്കുകയും തന്നെ തകർക്കാൻ നോക്കുന്നവരെ ഇല്ലാതാക്കുമെന്നും ഭീഷണി മുഴക്കി. അതേസമയം ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ സുന്ദർഗഢിൽ നിന്ന് ആറ് തവണ ലോക്സഭാംഗമായ വ്യക്തിയാണ് ജുവൽ ഓറം.
ആയുധങ്ങളും വെടിക്കോപ്പുകളുമായി അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേർക്ക് സർക്യൂട്ട് ഹൗസിൽ മുറികൾ ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ജുവൽ ഓറത്തിന്റെ അടുത്ത അനുയായിയായ പ്രകാശ് പസ്വാനെ റൂർക്കേല പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ ആരോപണം. ഈ സംഭവത്തെക്കുറിച്ച് ന്യായമായതും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഓറം ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ തിരിച്ചറിയുമെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഓറം പറഞ്ഞു. ഇക്കാര്യം ഒഡിഷ ബിജെപി സംഘടനാ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
തന്നെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ഓറം, തനിക്ക് അതിനുള്ള കഴിവുണ്ടെന്നും “ആരുടെയും കൈ വെട്ടിമാറ്റാനും കത്തിക്കാനും” കഴിയുമെന്ന തരത്തിൽ കടുത്ത പരാമർശവും നടത്തി. അതേസമയം, മുതിർന്ന നേതാവിന്റെ പ്രസ്താവനകളോട് ബിജെപി ഒഡീഷ ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.






