ഗുവാഹട്ടി: സിക്കിമിലെ നാംചി ജില്ലയിൽ സമർദുങ് സൈറ്റിൽ നിർമ്മാണത്തിലിരുന്ന ടണലിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കുറഞ്ഞത് ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി തൊഴിലാളികൾ ഇപ്പോഴും ടണലിനുള്ളിൽ കുടുങ്ങിയിരിക്കാമെന്ന ആശങ്ക തുടരുകയാണെന്ന് ചൊവ്വാഴ്ച അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരിൽ കോട്ടയം സ്വദേശിയുമുണ്ടെന്നാണ് അറിയുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സമർദുങ് ടണലിന്റെ പ്രവേശന ഭാഗത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ടണലിനുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾ പുറത്തെത്താനാകാതെ കുടുങ്ങി. അപകടത്തിന് പിന്നാലെ ടണലിനുള്ളിൽ മീഥേൻ വാതക ചോർച്ച ഉണ്ടായത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കി. അപകടത്തിൽ ജില്ലാ ഭരണകൂടം ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, വിവിധ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ ഒമ്പതായി ഉയർന്നിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ സിംഗ്തം ജില്ലാ ആശുപത്രി, ഗാംഗ്ടോക്കിലെ എസ്‌ടിഎൻഎം ആശുപത്രി, നാംചി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം നാംചി ജില്ലാ ഭരണകൂടവും വിവിധ ഏജൻസികളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (SSDMA) സ്ഥിതിഗതികൾ അടുത്ത് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ടണലിനുള്ളിലെ മീഥേൻ വാതക സാന്നിധ്യം കാരണം രക്ഷാപ്രവർത്തകർക്ക് അകത്ത് പ്രവേശിക്കുന്നത് ദുഷ്കരമാക്കിയിരിക്കുകയാണ്. ചില രക്ഷാപ്രവർത്തകർക്ക് തലചുറ്റൽ അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), സിക്കിം പോലീസ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, എൻഎച്ച്പിസി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ഭൂഗർഭ പാളികളിൽ നിന്നോ, പാറകളിൽ നിന്നോ സ്വാഭാവികമായി പുറത്തെത്തിയ മീഥേൻ വാതകമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ടണലിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെന്ന് ജില്ലാ കളക്ടർ അനുപ താംലിങ് അറിയിച്ചു. “മീഥേൻ വാതകത്തിന്റെ സാന്നിധ്യം, ഇടുങ്ങിയ ടണൽ, ദൃശ്യപരിമിതി എന്നിവ രക്ഷാപ്രവർത്തനം ഏറെ പ്രയാസകരമാക്കുന്നു,” അവർ പറഞ്ഞു.
നിലവിൽ പ്രധാന പരിഗണന കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതാണ്. തുടർന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. ആംബുലൻസുകൾ സജ്ജമായി നിർത്തിയിട്ടുണ്ടെന്നും ഗ്യാസ് മാസ്‌ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുമായി രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണെന്നും അറിയിച്ചു. ടീസ്ത സ്റ്റേജ് VI ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായി എൻഎച്ച്പിസിക്കായി പട്ടേൽ എഞ്ചിനീയറിംഗ് കമ്പനിയാണ് ഈ ടണൽ നിർമ്മിച്ചിരുന്നത്.

















































