തൃശൂർ: വടക്കേക്കാട് നായരങ്ങാടിയിൽ ജ്വല്ലറിയുടെ ചുവർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓട്ടോ സുഹൈൽ എന്ന സുഹൈലും പാലപ്പെട്ടി സ്വദേശി നൗഷാദുമാണ് പിടിയിലായത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സാഗോക് ടീമും വടക്കേക്കാട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലേഴ്സിന്റെ പുറകുവശത്തെ ചുവർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ചത്. ചുവരിൽ മാൻഹോൾ ഉണ്ടാക്കി അകത്തുകടക്കാനുള്ള ശ്രമത്തിനിടെ സെക്യൂരിറ്റി അലാം മുഴങ്ങിയതോടെ പ്രതികൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജ്വല്ലറി തുരക്കുന്നതിനായി കൊണ്ടുവന്ന ഓക്സിജൻ ഗ്യാസ് സിലിണ്ടർ, കമ്പിപ്പാര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് പോലീസ് കണ്ടെത്തി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
ജ്വല്ലറിയിലെ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കുന്നതടക്കമുള്ള വലിയ മോഷണത്തിനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനാവശ്യമായ ഗ്യാസ് സിലിണ്ടറുകളും മറ്റ് ഉപകരണങ്ങളും രണ്ട് ദിവസം മുൻപേ ജില്ലയ്ക്ക് പുറത്തുനിന്ന് എത്തിച്ച് നൗഷാദിന്റെ ഗുഡ്സ് ഓട്ടോയിൽ ജ്വല്ലറിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ചിരുന്നു. പിന്നീട് സംശയം തോന്നാതിരിക്കാൻ ഇരുചക്രവാഹനത്തിലാണ് പ്രതികൾ സ്ഥലത്തെത്തിയത്.
കേസിലെ പ്രധാന പ്രതിയും ആസൂത്രകനുമാണ് ഓട്ടോ സുഹൈൽ. ജില്ലയ്ക്കകത്തും പുറത്തുമായി 50ലേറെ മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽനിന്ന് 500 പവൻ സ്വർണം മോഷ്ടിച്ച കേസിലും പ്രതിയാണ്. മോഷണത്തിലൂടെ ലഭിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
മൂന്ന് മാസം മുൻപ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കഴുമല്ലൂർ ക്ഷേത്രത്തിലെ ഓഫീസ് മുറിയിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും സുഹൈൽ പിടിയിലായിരുന്നു.
സെക്യൂരിറ്റി അലാം മുഴങ്ങിയില്ലായിരുന്നെങ്കിൽ ജില്ലയിലെ തന്നെ വലിയ മോഷണങ്ങളിലൊന്നായി സംഭവം മാറുമായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.


















































