റഷ്യ: അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾക്കും യുദ്ധക്കപ്പലുകൾക്കും ഭീഷണിയാകുന്ന പുതിയ തലമുറ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിക്കാൻ ഇറാനെ റഷ്യ രഹസ്യമായി സഹായിക്കുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. മണിക്കൂറിൽ ശബ്ദത്തിന്റെ പലമടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് റഷ്യ ഇറാന് കൈമാറുന്നതെന്നാണ് റിപ്പോർട്ട്.
‘C430L’ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന പദ്ധതിക്ക് 2023ലാണ് രൂപം ലഭിച്ചത്. റാംജെറ്റ് പ്രൊപ്പൽഷൻ സംവിധാനമാണ് പദ്ധതിയുടെ പ്രധാന സാങ്കേതികവിദ്യ. വർഷങ്ങളായി ഇറാൻ വികസിപ്പിക്കാൻ ശ്രമിച്ചുവരുന്ന സാങ്കേതികവിദ്യയാണിത്. റാംജെറ്റ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനും നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തടയാൻ കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ മിസൈൽ വികസിപ്പിക്കാനും ഇറാന് സാധിച്ചേക്കും. ആക്രമണത്തിനായി എത്തുന്ന മിസൈൽ കണ്ടെത്താനും അതിന്റെ സഞ്ചാരപാത പിന്തുടരാനും പ്രതിരോധിക്കാനും പാശ്ചാത്യ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ഇത്തരമൊരു തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിന് റഷ്യൻ സർക്കാരിന്റെ ഉന്നതതല അനുമതി ആവശ്യമായിരുന്നിരിക്കാമെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ഇറാൻ സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന അതീവ തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യയാണ് റഷ്യ കൈമാറുന്നതെന്ന് ഇറാന്റെ മിസൈലുകളെക്കുറിച്ച് വിദഗ്ധനും ബ്രിട്ടൻ ആസ്ഥാനമായ ആയുധ നിരീക്ഷണ സംഘടനയായ കോൺഫ്ലിക്റ്റ് ആർമമെന്റ് റിസർച്ചിലെ മുതിർന്ന വിശകലന വിദഗ്ധനുമായ ഫാബിയൻ ഹിൻസ് ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. ഇത്തരമൊരു പദ്ധതിക്ക് റഷ്യയിലെ ഏറ്റവും ഉയർന്ന തലത്തിൽനിന്നുള്ള രാഷ്ട്രീയ അനുമതി ആവശ്യമായിരുന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോസ്‌കോയും ടെഹ്‌റാനും തമ്മിലുള്ള വിപുലമായ സൈനിക സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. റഷ്യയുടെ ഡ്രോൺ പദ്ധതിക്ക് ഇറാൻ പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം, ഇറാന്റെ മിസൈൽ വികസനത്തിന് റഷ്യ സഹായം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ടൈംസ് പരിശോധിച്ച ചോർന്ന രേഖകൾ പ്രകാരം C430L പദ്ധതിക്കായുള്ള കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നതിന് മുമ്പുതന്നെ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് ശേഷം, നവംബറിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതെന്നും രേഖകൾ സൂചിപ്പിക്കുന്നു.
റാംജെറ്റ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയ്ക്കായി ഇറാൻ റഷ്യയെ സമീപിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ അതിന്റെ വികസനത്തിനായി ശ്രമിച്ചുവരികയായിരുന്നു. 2019ൽ അന്നത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഈ രാജ്യത്തിന്റെ സൈനിക വികസന പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2023 ഓഗസ്റ്റിൽ റാംജെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകളുടെ പരീക്ഷണം നടത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് ഭീഷണിയാകുന്ന തരത്തിൽ തികച്ചും പുതിയൊരു തന്ത്രപ്രധാന ആയുധ സംവിധാനം ഇറാന് സ്വന്തമാക്കാൻ റഷ്യയുടെ സഹായം വഴിയൊരുക്കുമെന്ന് ഇറാനുമായി ബന്ധപ്പെട്ട മുൻ സി.ഐ.എ സൈനിക വിശകലന വിദഗ്ധനും ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺപ്രൊലിഫറേഷൻ സ്റ്റഡീസിലെ വിദഗ്ധനുമായ ജിം ലാംസൺ പറഞ്ഞു. മിസൈലിന്റെ വേഗത മാത്രമല്ല ഇതിന്റെ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗത്തിൽ സഞ്ചരിക്കുന്നതിനൊപ്പം ഉപരിതലത്തോട് ചേർന്ന് പറക്കുന്ന മിസൈലായാൽ അത് കണ്ടെത്താനും പിന്തുടരാനും തടയാനും പ്രതിരോധ സംവിധാനങ്ങൾക്ക് ലഭിക്കുന്ന സമയം വളരെ കുറയും.
അതേസമയം, ഇറാനുമായുള്ള റഷ്യയുടെ മിസൈൽ സഹകരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ റഷ്യ ഇറാന് യുദ്ധഭൂമിയുമായി ബന്ധപ്പെട്ട സഹായങ്ങളും നൽകുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോൺ സഹായം, ആയുധ ഘടകങ്ങൾ തുടങ്ങിയവ റഷ്യ ഇറാന് നൽകുന്നതായി യുക്രെയ്ൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും ഉദ്യോഗസ്ഥരും ആരോപിച്ചിട്ടുണ്ട്.
അമേരിക്കയുമായുള്ള യുദ്ധത്തിനിടെ ഇറാന് റഷ്യയുടെ പിന്തുണ തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ സംഭാഷണത്തിൽ, ഈ പ്രയാസകരമായ കാലഘട്ടത്തിൽ ഇറാന് ആവശ്യമായ സഹായം നൽകാൻ റഷ്യ ശ്രമിക്കുകയാണെന്നും ആവശ്യമായ സാധനങ്ങൾ റഷ്യ വിതരണം ചെയ്യുന്നുണ്ടെന്നും പുടിൻ പറഞ്ഞിരുന്നു. എന്നാൽ ഏതെല്ലാം സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
ഇതിനുപുറമെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ചൈനയിൽനിന്ന് രഹസ്യമായി ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹം സ്വന്തമാക്കിയതായും റിപ്പോർട്ടുണ്ട്. മധ്യപൂർവദേശത്തെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഈ ഉപഗ്രഹം ഉപയോഗിച്ചെന്നാണ് വിവരം. ഈ വർഷം ഇറാൻ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയ സമയത്താണ് ഉപഗ്രഹം ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്.
സംഘർഷത്തിനിടെ ഇറാന് ഉപഗ്രഹ ചിത്രങ്ങൾ നൽകിയെന്നാരോപിച്ച് ചൈനീസ് വിതരണക്കാരായ എർത്ത് ഐക്കെതിരെ പിന്നീട് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇറാന്റെ ആക്രമണങ്ങൾക്ക് സഹായകമായ വിവരങ്ങൾ ഉപഗ്രഹ ചിത്രങ്ങളിലൂടെ ലഭിച്ചതായും അമേരിക്ക ആരോപിച്ചിരുന്നു.






