ജയ്പുർ: ഐപിഎല്ലിൽ വൈഭവ് സൂര്യവംശി ഒരിക്കൽ കൂടി തീപ്പൊരി പാറിച്ചപ്പോൾ രാജസ്ഥാന് 7 വിക്കറ്റിന്റെ മിന്നും ജയം. ലഖ്നൗ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികന്നു. വൈഭവ് സൂര്യവംശി 38 പന്തിൽ നിന്ന് 93 റൺസുമായി വിജയക്കൊടി പാറിക്കാൻ മുന്നിൽ നിന്നു. ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത സജീവമാക്കി. നിലവിൽ പോയന്റ് പട്ടികയിൽ നാലാമതാണ് രാജസ്ഥാൻ. അവസാനമത്സരം ജയിച്ചാൽ ടീമിന് പ്ലേ ഓഫ് ടിക്കറ്റെടുക്കാം.
ലഖ്‌നൗ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടെയാണ് രാജസ്ഥാൻ തുടങ്ങിയത്. നായകൻ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ലഖ്‌നൗ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. വൈഭവ് പതിയെ തുടങ്ങിയപ്പോൾ ജയ്‌സ്വാളാണ് തകർത്തടിച്ചത്. വൈഭവിനെ ഒരുവശത്തുനിർത്തി ജയ്‌സ്വാൾ ടീമിനെ മുന്നോട്ടുനയിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ ടീം 71 ലെത്തി. എന്നാൽ ഏഴാം ഓവറിൽ ജയ്‌സ്വാൾ പുറത്തായി. 23 പന്തിൽ നിന്ന് 43 റൺസാണ് താരത്തിന്റെ സമ്പാദ്യം. ജയ്‌സ്വാൾ പുറത്തായെങ്കിലും വൈഭവും വൺഡൗണായി ഇറങ്ങിയ ധ്രുവ് ജുറേലും സ്‌കോർ ഉയർത്തി.
രണ്ടാം വിക്കറ്റിൽ ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ രാജസ്ഥാന് ജയപ്രതീക്ഷ കൈവന്നു. ഒൻപതാം ഓവറിൽ 26 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. പിന്നാലെ വൈഭവിന്റെ ഫിഫ്റ്റിയുമെത്തി. പത്തോവറിൽ ടീം 121-1 എന്ന നിലയിലായിരുന്നു. പിന്നീടങ്ങോട്ട് വൈഭവും ജുറേലും ലഖ്‌നൗ ബൗളർമാർക്ക് പേടിസ്വപ്നമാവുകയായിരുന്നു. വൈഭവിന്റെ ബാറ്റിൽ നിന്ന് സിക്‌സറുകൾ പ്രവഹിച്ചുകൊണ്ടേയിരുന്നു. ലഖ്‌നൗ താരങ്ങൾക്ക് അട്ടം നോക്കിനിൽക്കാനേ വഴിയുണ്ടായിരുന്നുള്ളു.
12-ാം ഓവറിൽ വൈഭവും ജുറേലും ചേർന്ന് 29 റൺസാണ് അടിച്ചെടുത്തത്. ഒടുക്കം സെഞ്ചുറിക്ക് ഏഴുറൺസ് അകലെ താരം പുറത്തായി. 38 പന്തിൽ നിന്ന് 93 റൺസാണ് വൈഭവിന്റെ സമ്പാദ്യം. ഏഴു ഫോറും പത്ത് സിക്‌സറും ആ ബാറ്റിൽ നിന്ന് പിറന്നു. വെറും അഞ്ച് റൺസ് മാത്രമാണ് താരം ഓടിയെടുത്തത്.
ഇതോടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വൈഭവ് ഒന്നാമതെത്തി. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 579 റൺസാണ് വൈഭവിനുള്ളത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്താനും വൈഭവിനായി. നിലവിൽ 53 സിക്‌സറാണ് വൈഭവ് ഈ സീസണിൽ നേടിയത്. 59 സിക്‌സർ നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ തലപ്പത്ത്. വൈഭവിന് ഇിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ റെക്കോഡ് തകർക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
വൈഭവിന് പിന്നാലെ പ്രിട്ടോറിയസ് ഏഴുറൺസ് മാത്രമെടുത്ത് മടങ്ങി. 17 ഓവറിൽ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലെത്തി. അർധസെഞ്ചുറി തികച്ച ജുറേൽ ടീമിനെ അനായാസം ജയത്തിലെത്തിച്ചു. ജുറേൽ 53 റൺസുമായി പുറത്താവാതെ നിന്നു,
അതേസമയം ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റേത് ഗംഭീര തുടക്കമായിരുന്നു. മിച്ചൽ മാർഷും ജോഷ് ഇംഗ്ലിസും തകർത്തടിച്ചാണ് തുടങ്ങിയത്. 3.3 ഓവറിൽ തന്നെ ടീം അമ്പത് കടന്നു. ഇംഗ്ലിസായിരുന്നു കൂടുതൽ അപകടകാരി. മാർഷും ഇംഗ്ലിസും അടിച്ചുകളിച്ചതോടെ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ ടീം 83 റൺസിലെത്തി. ഏഴാം ഓവറിൽ ഇംഗ്ലിസ് അർധസെഞ്ചുറി തികച്ചു. 23 പന്തിലാണ് താരത്തിന്റെ ഫിഫ്റ്റി.
മാർഷും വേഗം റൺസ് കണ്ടെത്തിയതോടെ സ്‌കോർ കുതിച്ചുകയറി. എട്ടോവറിൽ ടീം 105 റൺസിലെത്തി. എന്നാൽ ഒൻപതാം ഓവറിൽ ജോഷ് ഇംഗ്ലിസ് പുറത്തായി. 29 പന്തിൽ നിന്ന് 60 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നീട് നിക്കോളാസ് പുരാനെ ഒരുവശത്തുനിർത്തി മാർഷ് വെടിക്കെട്ട് നടത്തി. 25 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച മാർഷ് ടീമിനെ 150 കടത്തി. പുരാൻ 16 റൺസെടുത്ത് പുറത്തായി.
മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തും മാർഷുമാണ് ലഖ്‌നൗ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. ഇരുവരും ചേർന്ന് ടീമിനെ 200 കടത്തി. പന്ത് 23 പന്തിൽ നിന്ന് 35 റൺസെടുത്തു. മിച്ചൽ മാർഷ് 57 പന്തിൽ നിന്ന് 96 റൺസെടുത്ത് പുറത്തായി. ഒടുക്കം 220-5 എന്ന നിലയിൽ ലഖ്‌നൗ ഇന്നിങ്‌സ് അവസാനിച്ചു.














































