ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരം പങ്കുവെച്ച് ഇറാൻ. ആക്രമണത്തിൽ ഖമനേയിയുടെ കൈകാലുകൾക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റതായും അദ്ദേഹം പ്ലാസ്റ്റിക് സർജറിക്കും കൃത്രിമ അവയവം വെച്ചുപിടിപ്പിക്കുന്നതിനും വിധേയനായതായുമുള്ള വിവരങ്ങളെ പൂർണമായും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് ഇറാൻ പുറത്തുവിട്ടത്. മൊജ്താബ പൂർണ ആരോഗ്യവാനാണെന്നും ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്നുമാണ് ഇറാനിയൻ ഔദ്യോഗിക ഏജൻസികൾ അവകാശപ്പെടുന്നത്.
ഖമനേയിയുടെ പരുക്കുകൾ സംബന്ധിച്ച വാർത്തകൾ ശത്രുക്കൾ പ്രചരിപ്പിക്കുന്ന വെറും അപവാദങ്ങളാണെന്നും അധികൃതർ ആരോപിച്ചു. അതേസമയം പിതാവിന്റെ വിയോഗത്തിന് ശേഷം പദവിയേറ്റെടുത്ത മൊജ്തബ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വലിയ തോതിലുള്ള ദുരൂഹത നിലനിൽക്കുന്നുണ്ട്.
യുദ്ധത്തിൽ മുഖത്തിന് കാര്യമായി പൊള്ളലേറ്റ മൊജ്താബയ്ക്ക് പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്നും, കാലിന് മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞ് കൃത്രിമക്കാൽ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾ അപ്പാടെ തള്ളിക്കൊണ്ടാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണമെത്തിയത്.
‘ദൈവത്തിന് നന്ദി, അദ്ദേഹം (മൊജ്താബ ഖമനേയി) സുഖമായിരിക്കുന്നു. ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുകയാണ്. ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും. അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം.’ അധികൃതരുടെ പ്രസ്താവനയെ ഉദ്ധരിച്ച് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതുപോലെ അദ്ദേഹത്തിന്റെ നടുവിനേറ്റ പരുക്ക് ഭേദപ്പെട്ടുവെന്നും മുട്ടിലെ പരുക്ക് ഉടൻ മാറുമെന്നും ഏജൻസി വ്യക്തമാക്കി. ഖമനേയിക്ക് ‘ചെവിക്കുപിന്നിൽ ഒരു ചെറിയ മുറിവ്’ മാത്രമേയുള്ളൂ എന്നാണ് പരമോന്നത നേതാവിന്റെ ഓഫീസിലെ പ്രോട്ടോക്കോൾ ഡയറക്ടർ ജനറൽ മസാഹർ ഹൊസൈനി പറയുന്നത്. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനായ ഹുസൈൻ കെർമാൻപൂർ പറയുന്നതനുസരിച്ച്, ഖമനേയിക്ക് ഗൗരവകരമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല.
‘മുഖത്തിന് വൈകല്യമുണ്ടാക്കുന്നതോ അംഗഭംഗം വരുത്തുന്നതോ ആയ പരുക്കുകളൊന്നും അദ്ദേഹത്തിന് സംഭവിച്ചിട്ടില്ല. മുറിവുകളിൽ ഏതാനും തുന്നലുകൾ മാത്രമേ ഇട്ടിട്ടുള്ളൂ.’ അദ്ദേഹം പറഞ്ഞു. അതേസമയം, ഖമനേയിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും, എങ്കിലും അദ്ദേഹം മാനസികമായി ഉന്മേഷവാനാണ് എന്നുമാണ് ഈ മാസമാദ്യം ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അദ്ദേഹത്തിന്റെ ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയെന്നും ഇനി കൃത്രിമ അവയവം ഉപയോഗിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൈക്കും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. മുഖത്തും ചുണ്ടിലും വലിയതോതിൽ പൊള്ളലേറ്റതിനാൽ അദ്ദേഹത്തിന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നേക്കാം എന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വെളിപ്പെടുത്താത്ത ഒരിടത്തുവെച്ച് കഴിഞ്ഞ വ്യാഴാഴ്ച ഖമേനിയെ കണ്ടതായുള്ള വിവരങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പിതാവ് ആയത്തൊള്ള അലി ഖമനേയിയുടെ മരണശേഷം അധികാരം ഏറ്റെടുത്ത മൊജ്താബ ഇതുവരെയും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ദുരൂഹമായി തുടരുകയാണ്.
ഫെബ്രുവരി 28-ന് ഇസ്രയേലിന്റെ ബ്ലൂ സ്പാരോ (Blue Sparrow) ബാലിസ്റ്റിക് മിസൈലുകൾ ഖമേനിയുടെ വസതിയിൽ പതിച്ചപ്പോൾ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹം വീടിന് പുറത്തിറങ്ങിയ സമയത്താണ് ആക്രമണം ഉണ്ടായതെന്നും, ഈ സ്‌ഫോടനത്തിൽ അദ്ദേഹത്തിന്റെ പത്‌നി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

















































