മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന രാജു(65)വാണ് മരിച്ചത്. ബുധനാഴ്ച രാവില 10-ഓടെയാണ് ആക്രണമണമുണ്ടായത്.
തിരുനെല്ലി കാട്ടിക്കുളത്തുവെച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കേ ഉച്ചയോടെയായിരുന്നു മരണം.
തോട്ടം തൊഴിലാളിയായിരുന്നു ഇദ്ദേഹം. രാവിലെ അഞ്ചരയോടെ വെള്ളാഞ്ചേരി പ്രദേശത്തിറങ്ങിയ കാട്ടാന പ്രദേശത്ത് മണിക്കൂറുകളോളം ഭീതിപരത്തി. വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ തുരത്തുന്നതിനിടെ, രാജു മുന്നിൽപ്പെടുകയായിരുന്നു.


















































