വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുഎസ് നാവികസേനയുടെ ഉപരോധത്തെ ‘ഉരുക്ക് മതിൽ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്ത്രപ്രധാനമായ ജലപാതയുടെ നിയന്ത്രണം അമേരിക്ക തന്നെ കൈവശം വയ്ക്കുമെന്നും വ്യക്തമാക്കി.
ബുധനാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപിന്റെ പരാമർശം. ഇറാന് ഇനി ഒന്നും ചെയ്യാനാകില്ലെന്നും ഇറാന് സ്വന്തമായി നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും സൈനികർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
‘ഹോർമുസ് കടലിടുക്കിന്മേൽ യുഎസ്സിന് പൂർണ നിയന്ത്രണമുണ്ട്. അത് നമ്മൾ തന്നെ കൈവശം സൂക്ഷിക്കുമെന്നാണ് ഞാൻ കരുതുന്നത്! നമ്മുടെ നാവിക ഉപരോധത്തെ എല്ലാവരും ‘ഉരുക്കു മതിൽ’ എന്നാണ് വിളിക്കുന്നത്, ഇറാന് ഇതിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല.’ അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ തകർന്നുകൊണ്ടിരിക്കുകയാണെന്നും അവർ ജീവനും കൊണ്ട് ഓടുകയാണെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ ഇനി പശ്ചിമേഷ്യയിലെ ‘ഗുണ്ട’ അല്ലെന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. ‘അല്ലാഹുവിന് സ്തുതി!’ എന്നും ട്രംപ് കുറിച്ചു.
പശ്ചിമേഷ്യയിൽനിന്നുള്ള ഊർജത്തിന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും നീക്കത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന ട്രംപിന്റെ വാദം ഇറാൻ ശക്തമായി തള്ളിക്കളഞ്ഞു.
യുഎസ് നാവിക ഉപരോധം പിൻവലിക്കുകയും മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുകയും ഉപരോധങ്ങൾ നീക്കുകയും യുദ്ധകാലത്തെ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
ട്രംപ് ആരംഭിച്ച യുദ്ധത്തോടുള്ള പ്രതികരണമായി ഹോർമുസിൽ സ്വന്തമായി ടോൾ സംവിധാനം ഏർപ്പെടുത്താനും ഇറാൻ നീക്കം നടത്തുന്നുണ്ട്. തങ്ങൾ നിശ്ചയിച്ച പാത മറികടക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ചില കപ്പലുകൾക്കെതിരെയും ഇറാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്നാണ് ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ നിലപാട്. ഹോർമുസ് ഇപ്പോൾ തങ്ങൾക്ക് ഒരു ജലപാത മാത്രമല്ല, യുദ്ധരംഗം കൂടിയാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹോർമുസ് പ്രതിസന്ധി യുഎസ്സിൽ വിലക്കയറ്റത്തിന് കാരണമാകുന്നത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയ തലവേദനയാകുന്നുണ്ട്. എന്നാൽ പ്രശ്നം ശാന്തമായി കൈകാര്യം ചെയ്യുകയാണെന്നും ഇറാനുമായി ചെറിയതോതിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ, ഇടനിലക്കാർ വഴി അമേരിക്കയുമായി സന്ദേശങ്ങൾ കൈമാറുക മാത്രമാണ് ചെയ്യുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.




