മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത നീക്കങ്ങൾ. സ്ഥിരം തട്ടകമായ വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറാനായി പി കെ കുഞ്ഞാലിക്കുട്ടി. പകരം കെ എം ഷാജിയെയാണ് വേങ്ങരയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. ഇന്ന് വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാക്കി നാളെ പാണക്കാട് വച്ചു സാദിഖ് അലി തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.






