തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തി മുൻ മന്ത്രി പി. രാജീവ്. “എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്” എന്ന മുദ്രാവാക്യം ശരിയായിരുന്നില്ലെന്നും അത് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ സൃഷ്ടിച്ചെന്നും പാർട്ടിയ്ക്കും അക്കാര്യം ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന പാർട്ടി നിലപാട് പലപ്പോഴും രേഖകളിൽ മാത്രം ഒതുങ്ങുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്നും പി. രാജീവ് തുറന്നുപറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പിഴവുണ്ടായെന്നും പിന്നീട് അത് തിരുത്താൻ കഴിയാത്ത സാഹചര്യമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
“കമ്പ്യൂട്ടറിൽ ചെയ്യുന്നതുപോലെ ഒരു തെറ്റ് വന്നാൽ അൺഡു ചെയ്യാൻ ഇവിടെ കഴിയില്ല. അനുഭവങ്ങളിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലായിട്ടുണ്ട്. സാങ്കേതിക കാര്യങ്ങൾ നോക്കേണ്ടിയിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കവർച്ച കേസിലും കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയുടെ സംഘടനാപരമായ സാങ്കേതികതകളേക്കാൾ വിഷയത്തിന്റെ ഗൗരവമാണ് പരിഗണിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി പരിശോധന നടത്തിയിരുന്നുവെങ്കിലും വികസന പ്രവർത്തനങ്ങളുടെ കരുത്തിൽ പ്രതിസന്ധി മറികടക്കാമെന്നാണ് കരുതിയിരുന്നതെന്നും പി. രാജീവ് വ്യക്തമാക്കി.
















































