മുംബൈ / അംബർനാഥ്: ഭർതൃപീഡനത്തെ തുടർന്ന് മുംബൈയ്ക്കടുത്ത് താനെയിലെ അംബർനാഥിൽ 26കാരിയായ യുവതി ജീവനൊടുക്കി. വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങൾക്കകമാണ് വിശാഖ തിൽക്കർ എന്ന യുവതിയാണ് മരിച്ചത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.
ഏപ്രിൽ 30-നാണ് വിശാഖയുടെ വിവാഹം ഡോക്ടറായ നിതിൻ തിൽക്കറുമായി നടന്നത്. വിവാഹത്തിന് മുമ്പ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും, വിവാഹത്തിന് ശേഷം കാര്യങ്ങൾ വേഗത്തിൽ മാറിയതായി കുടുംബം പറയുന്നു. വിവാഹസമ്മാനങ്ങളും സ്ത്രീധനവും കുറഞ്ഞുപോയതിനാൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് യുവതിക്ക് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി യുുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
വിവാഹത്തിന് പിന്നാലെ യുവതിയെ നിരന്തരം പണംയും സ്വർണവും മാതാപിതാക്കളുടെ വീട്ടിൽ നിന്ന് കൊണ്ടുവരാൻ സമ്മർദം ചെലുത്തിയതായി ബന്ധുക്കൾ പറയുന്നു. അതിനൊപ്പം, വീട്ടിനകത്തും പുറത്തുമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അവളുടെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ആരുമായെങ്കിലും സംസാരിച്ചാൽ വീട്ടിലെത്തി മർദ്ദിക്കപ്പെടുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുമ്പ് ഒരു വനിതാ അയൽവാസിയുമായി സംസാരിച്ചതിന്റെ പേരിൽ പോലും യുവതിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. തുടർച്ചയായ പീഡനങ്ങൾ കാരണം മാനസികമായി തളർന്ന വിശാഖ ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം പറയുന്നു.
കൂടാതെ മരണത്തിന് മുമ്പ് അമ്മയോട് താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിശാഖ പറഞ്ഞിരുന്നുവെന്നും, മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ആത്മഹത്യ വാർത്ത ലഭിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അംബർനാഥിലെ ശിവാജിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് നിതിൻ തിൽക്കറെയും അമ്മ ഛായയെയും സഹോദരൻ നിനാദിനേയും ആത്മഹത്യ പ്രേരണക്കുറ്റവും മാനസിക-ശാരീരിക പീഡനവും ചുമത്തി കേസെടുത്തിട്ടുണ്ട്. ഭർത്താവ് നിതിൻ തിൽക്കറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.


















































