ടെൽ അവീവ്:ലെബനനിലെ സൈനിക നടപടികളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചെന്ന റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപും താനും തമ്മിൽ ചില വിഷയങ്ങളിൽ തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, പൊതുവായ ലക്ഷ്യങ്ങളുടെ കാര്യത്തിൽ ഇരുവരും ഒരേ നിലപാടിലാണെന്ന് നെതന്യാഹു വ്യക്തമാക്കി. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപ് തന്നെ ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ചെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, സ്വകാര്യ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ താൻ തയ്യാറല്ലെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. അതേസമയം, നെതന്യാഹുവിനെ അങ്ങനെ വിശേഷിപ്പിച്ചതായി ട്രംപ് മറ്റൊരു അഭിമുഖത്തിൽ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേൽ സൈനിക നടപടികൾ തുടരുന്നതിനിടെയാണ് ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന വാർത്തകൾ പുറത്തുവന്നത്.
ഇസ്രയേലിന്റെ ആക്രമണങ്ങൾ ഇറാനുമായുള്ള സമാധാന ചർച്ചകളെ ബാധിക്കുന്നുവെന്ന ആശങ്ക ട്രംപ് നേരത്തേ പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ തനിക്ക് ‘ചെറിയ അസ്വസ്ഥത’ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലെബനനിലെ ആക്രമണങ്ങളെ തുടർന്ന് അമേരിക്കയുമായുള്ള ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറുമെന്ന മുന്നറിയിപ്പ് ഉയർന്നതിന് പിന്നാലെയാണ് ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഇറാനെ ആണവായുധ ശക്തിയാകുന്നതിൽ നിന്ന് തടയേണ്ടതിന്റെ ആവശ്യകതയിൽ ഇരുവരും ഒരേ അഭിപ്രായത്തിലാണെന്ന് നെതന്യാഹു പറഞ്ഞു.
“ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഒരുപോലെ ഭീഷണിയാണ്. ആണവായുധം വികസിപ്പിക്കുന്നതിൽ നിന്ന് അവരെ തടയുക എന്നത് നമ്മുടെ പൊതുവായ ലക്ഷ്യമാണ്,” അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിലൊരിക്കൽ ട്രംപുമായി സംസാരിക്കാറുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി. “ഞങ്ങൾക്ക് പൊതുവായ ലക്ഷ്യങ്ങളുണ്ട്. അവ കൈവരിക്കാൻ ഇരുവരും പ്രതിബദ്ധരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഇസ്രയേലിന്റെ ഏറ്റവും വലിയ സുഹൃത്താണെന്നും ഇരുവരും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അമിതമായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും നെതന്യാഹു പറഞ്ഞു.
“ഏറ്റവും നല്ല കുടുംബങ്ങളിൽ പോലും ചിലപ്പോൾ തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഞങ്ങളും അതിൽ നിന്ന് വ്യത്യസ്തരല്ല. രാവിലെ വിയോജിക്കാം, പക്ഷേ ഉച്ചയോടെ ഒരു പൊതുനിലപാടിലെത്താൻ ഞങ്ങൾക്കാകും. മികച്ച സുഹൃത്തുക്കളെന്ന നിലയിൽ തന്നെയാണ് അതെല്ലാം നടക്കുന്നത്,” നെതന്യാഹു പറഞ്ഞു.
പരസ്പര ബഹുമാനവും വിശ്വാസവുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































