തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരായ സമഗ്ര പോരാട്ടത്തിന്റെ ഭാഗമായി കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമായി മുന്നേറുന്നതായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ബുധനാഴ്ച വരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ 104 കേസുകൾ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഏകദേശം 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും പിടിച്ചെടുത്തു. സിന്തറ്റിക് ലഹരിമരുന്നുകളുടെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചതായി ഡിജിപി പറഞ്ഞു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്ത് ലഹരി വ്യാപാരത്തിന്റെ സാമ്പത്തിക സ്രോതസ്സുകളും പിന്നിലെ പ്രധാന കണ്ണികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കഞ്ചാവ് പ്രധാനമായും ആന്ധ്ര-ഒഡീഷ അതിർത്തി മേഖലകളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നതെന്നും എംഡിഎംഎ ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകൾ ബെംഗളൂരു വഴിയും കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയുമാണ് കടത്തുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
സ്കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ലഹരി വിതരണ ശൃംഖലയിലെ ചെറുകിട ഇടനിലക്കാരിൽ നിന്ന് പ്രധാന സംഘാടകരിലേക്കെത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് ഡിജിപി വ്യക്തമാക്കി.
ശാസ്ത്രീയവും സമയബന്ധിതവുമായ അന്വേഷണത്തിനായി ഓരോ പോലീസ് സബ്ഡിവിഷനിലും നാല് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഇന്റലിജൻസ് ശേഖരണം, ലഹരിമരുന്ന് കണ്ടെത്തൽ, കുറ്റപത്രം വേഗത്തിൽ സമർപ്പിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ. ഫോറൻസിക് റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കി കേസുകളുടെ വിചാരണ നടപടികൾ ത്വരിതപ്പെടുത്താനും പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
അന്തർസംസ്ഥാന ലഹരി ബന്ധങ്ങൾ തകർക്കുന്നതിനായി ആന്ധ്രപ്രദേശ് പോലീസുമായി സംയുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ദേശീയ അന്വേഷണ ഏജൻസികളുമായും ഡിആർഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമായും ചേർന്ന് പരിശോധനകൾ തുടരുമെന്നും ഡിജിപി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സിന്തറ്റിക് ഡ്രഗ്‌സ് കടത്ത് തടയാൻ വിമാനത്താവള കേന്ദ്രീകൃത ഇന്റലിജൻസ് സംവിധാനവും കൂടുതൽ ശക്തിപ്പെടുത്തും.
‘ഓപ്പറേഷൻ തൂഫാൻ ഒരു ദിവസത്തെ നടപടി മാത്രമല്ല, സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരായ ദീർഘകാല പോരാട്ടത്തിന്റെ തുടക്കമാണ്. വരും ദിവസങ്ങളിലും പരിശോധനകളും നടപടികളും കൂടുതൽ ശക്തമായി തുടരും,’ ഡിജിപി പറഞ്ഞു.

















































