ഭോപ്പാൽ: പഞ്ചസാര വില കുത്തനെ ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ ഐഡിയയുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗീയ. പഞ്ചസാരയുടെ വില ഇനിയും ഉയരണമെന്നാണ് തന്റെ അഭിപ്രായമെന്നും 40 വയസിന് മുകളിലുള്ളവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് മധ്യപ്രദേശ് പാർലമെന്ററി കാര്യ മന്ത്രി കൂടിയായ വിജയവർഗീയ പുതിയ ഐഡിയയുമായെത്തിയത് .
മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും താൻ മധുരം കഴിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പഞ്ചസാരയുടെ വില വളരെ കൂടുതലായിരിക്കണമെന്നാണ് താൻ പറയുന്നത്. കുട്ടികൾക്ക് സർക്കാർ റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭ്യമാക്കാമെന്നും പ്രായമായവർക്ക് പഞ്ചസാര നൽകേണ്ടതില്ല- ബിജെപി മന്ത്രി പറഞ്ഞു.
40 വയസിന് മുകളിലുള്ളവർ പഞ്ചസാര ഒഴിവാക്കണമെന്നും ഇടയ്ക്കിടെ ശർക്കര ഉപയോഗിക്കാം. ആയുർവേദ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ 40 കഴിഞ്ഞവർ പഞ്ചസാര കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നുണ്ടെന്നും വിജയവർഗീയ അവകാശപ്പെട്ടു. അതേസമയം മന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. പഞ്ചസാര വില ഉയരുന്നതിൽ ജനങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. ഉത്സവ സീസൺ അടുത്തിരിക്കെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാണ്.
വിജയവർഗീയയുടെ പ്രസ്താവനക്കെതിരെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി രംഗത്തെത്തി. വിലക്കയറ്റം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബിജെപി നേതാക്കൾ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പരിഹസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതുപോലെ പഞ്ചസാര വിലയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ ബുദ്ധിമുട്ടുകളെ നോക്കി പരിഹസിക്കുന്ന തരത്തിലുള്ളതാണെന്നും ഇത്തരം പരാമർശങ്ങൾക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മറുപടി നൽകുമെന്നും പട്‌വാരി പറഞ്ഞു.
അതിനിടെ രാജ്യത്ത് പഞ്ചസാരയുടെ വില ഉയരുകയാണ്. ആഗസ്റ്റ് 26ന് രാജ്യത്തെ ശരാശരി വില കിലോയ്ക്ക് 65.05 രൂപയായി ഉയർന്നു. തൊട്ടുമുൻപത്തെ ദിവസം ഇത് 63.97 രൂപയായിരുന്നു. ഉത്സവ സീസണിന് മുന്നോടിയായുള്ള ആവശ്യകത വർധിച്ചതാണ് വില ഉയരാൻ കാരണമെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം പഞ്ചസാരയുടെ എക്സ്-മിൽ വിലയിൽ ഏകദേശം 20 ശതമാനം കുറവുണ്ടായിട്ടും വിപണിയിലെ വില അതിനനുസരിച്ച് താഴ്ന്നിട്ടില്ല. ആഭ്യന്തര ആവശ്യകത നിറവേറ്റാൻ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. പഞ്ചസാര വില ഉയരുന്നതിന് പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് വർധിപ്പിക്കുന്ന കേന്ദ്ര നയമാണ് കാരണമെന്ന ആരോപണവുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. കരിമ്പിൽ നിന്നുള്ള പഞ്ചസാരയുടെ ഒരു ഭാഗം എഥനോൾ ഉൽപാദനത്തിലേക്ക് മാറ്റുന്നത് ആഭ്യന്തര വിപണിയിലെ ലഭ്യതയെ ബാധിക്കുന്നുവെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വാദം.എന്നാൽ രാജ്യത്ത് ആവശ്യത്തിന് പഞ്ചസാര ശേഖരണമുണ്ടെന്നും വില ഉയരുന്നതിന് വ്യവസായ മേഖലയാണ് ഉത്തരവാദിയെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.






