ടെഹ്റാൻ/വാഷിംഗ്ടൺ: അഭ്യൂഹങ്ങൾക്ക് വിട നൽകി ഇറാനിലെ പുതിയ പരമോന്നത നേതാവായ മൊജ്താബ ഖമേനി ജീവനോടെയുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനിലെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനകൾ ഉയരുന്നു. പരമാധികാര നേതാവായിരുന്ന അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകനായ മൊജ്തബ ഖമേനി രാജ്യകാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നുവെന്നായിരുന്നു റൂബിയോയുടെ വെളിപ്പെടുത്തൽ.
അമേരിക്കൻ സെനറ്റിലെ വിദേശകാര്യ സമിതിക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് റൂബിയോ ഈ നിർണായക വിവരം പങ്കുവെച്ചത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത സൈനിക ആക്രമണത്തിൽ മൊജ്താബ ഖമേനി പരിക്കേറ്റതായും, അതേ ആക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.
“മൊജ്താബ ചില തലങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നുവെന്ന സൂചനകൾ ലഭിക്കുന്നുണ്ട്,” എന്ന് റൂബിയോ സെനറ്റർമാരോട് പറഞ്ഞു. ഇറാനിലെ ആഭ്യന്തര കാര്യങ്ങളിൽ പുതിയ ശക്തികേന്ദ്രം രൂപപ്പെടുന്നതിന്റെ സൂചനയായാണ് ഈ വിലയിരുത്തൽ കാണപ്പെടുന്നത്.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ഇപ്പോഴും നിലച്ച നിലയിലാണ്. ഏപ്രിൽ 8-ന് പാക്കിസ്ഥാൻ മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇപ്പോൾ വലിയ സമ്മർദ്ദം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ സംഘർഷ സാധ്യത വീണ്ടും ഉയരുന്നതായി വിലയിരുത്തപ്പെടുന്നു.
ഇറാനുമായി ഒരു കരാറിലെത്താമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച റൂബിയോ, അതിന് നിർണായകമായ ചില വ്യവസ്ഥകൾ മുന്നോട്ടുവച്ചു. പ്രധാനമായും, ഇറാൻ തന്റെ ആണവ പദ്ധതി കർശനമായി നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇന്ന് തന്നെ ആയേക്കാം, നാളെ ആയേക്കാം, അടുത്ത ആഴ്ചയായേക്കാം—ഒരു കരാർ സാധ്യമാണ്,” എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതും പ്രധാന ആവശ്യമാണെന്ന് റൂബിയോ പറഞ്ഞു. ലോകത്തിലെ പ്രധാന എണ്ണ- വാതക ഗതാഗത മാർഗമായ ഈ കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ വലിയ ആഘാതമുണ്ടായിട്ടുണ്ട്. കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതുപോലെ കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ അമേരിക്ക സഹായിക്കുമെന്നും റൂബിയോ വ്യക്തമാക്കി. “കടലിടുക്ക് തുറന്നിരിക്കുകയാണ്, ഇനി കപ്പലുകളിൽ നിന്ന് പണം ഈടാക്കുന്നില്ലെന്ന് ഇറാൻ വ്യക്തമായി പ്രഖ്യാപിക്കണം. കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകരുത്,” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതോടൊപ്പം, യൂറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായി അവസാനിപ്പിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യാനുള്ള ദീർഘകാല കരാറിൽ ഇറാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഇറാൻ ഉയർന്ന നിലയിൽ യൂറേനിയം സമ്പുഷ്ടീകരണം നടത്തുന്നതിനാലാണ് ഉപരോധങ്ങൾ. ആണവ പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ അവർ തയ്യാറായാൽ ഉപരോധങ്ങളിൽ ഇളവ് നൽകും,”- റൂബിയോ കൂട്ടിച്ചേർത്തു.



















































