തിരുവനന്തപുരം: മോദിക്കും അദാനിക്കും വേണ്ടിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഭരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അദാനിയുടെ കള്ളക്കച്ചവടങ്ങളെക്കുറിച്ച് വലിയ പ്രസംഗം നടത്തുന്ന നേതാവാണ് രാഹുൽ ഗാന്ധി. വി.ഡി. സതീശന്റെ മംഗളൂരു യാത്രയെ സംബന്ധിച്ചും അദാനിയുമായുള്ള ഡീലിനെ സംബന്ധിച്ചും രാഹുൽ ഗാന്ധി പ്രതികരിക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ‘കേരളം ഭരിക്കുന്നത് ബി.ജെ.പി. അല്ല എന്ന് ഓർമ്മിപ്പിച്ചത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണ്. സത്യത്തിൽ അത് അദാനിയെയല്ല, വി.ഡി. സതീശനെ ചൂണ്ടിയാണ് അദ്ദേഹം അത് പറഞ്ഞത്.
യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കുന്നത് ബി.ജെ.പി. പ്രകടനപത്രികയിലുള്ള കാര്യമാണെന്ന് ബി.ജെ.പി. അധ്യക്ഷൻ പരസ്യമായി പറഞ്ഞിരുന്നു. മോദിക്കും അദാനിക്കും വേണ്ടി നാടുഭരിക്കുന്ന ഭരണാധികാരിയായി വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രി മാറി. അദാനിയുമായി ഒരു ഡീലും സി.പി.എം. ഉണ്ടാക്കിയിട്ടില്ല; ഇനി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുമില്ല’, എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ ദേശാഭിമാനി പത്രത്തിലാണ് ആദ്യം വന്നത് എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണവും എം.വി. ഗോവിന്ദൻ തള്ളി.
‘ദേശാഭിമാനി പത്രത്തിൽ ആദ്യം വാർത്ത വന്നു എന്നത് തെറ്റാണ്. ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസ് ആണ് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ജൂൺ മൂന്നിന് ‘മാതൃഭൂമി’യാണ് വാർത്ത നൽകിയത്. വസ്തുത ഇതായിരിക്കുമ്പോഴാണ് പച്ചക്കള്ളം പറഞ്ഞ് ദേശാഭിമാനിയെയും പാർട്ടി നേതൃത്വത്തെയും ഇതിന്റെ ഭാഗമായി വലിച്ചിഴക്കാൻ ശ്രമിക്കുന്നത്’, എം.വി. ഗോവിന്ദൻ പറഞ്ഞു.

















































