മോസ്‌കോ: അമേരിക്കയുടെ വിദേശനയങ്ങളെയും സൈനിക ഇടപെടലുകളെയും കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ലോക ഊർജ സ്രോതസ്സുകളിലെ നിയന്ത്രണം പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും വെനസ്വേലയും ഇറാനും പോലുള്ള രാജ്യങ്ങളിൽ നടത്തുന്ന ഇടപെടലുകളുടെ പിന്നിലെ പ്രധാന ലക്ഷ്യം അവിടുത്തെ എണ്ണ സമ്പത്ത് സ്വന്തമാക്കുക തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
ലോക ഊർജ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ അമേരിക്ക ഏതറ്റം വരെയും പോകുമെന്ന് ലാവ്റോവ് പറഞ്ഞു. പ്രകൃതിവിഭവങ്ങളിൽ സമ്പന്നമായ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനോ ഭരണാധികാരികളെ ഇല്ലാതാക്കാനോ പോലും അവർ മടിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ അധികാര രാഷ്ട്രീയമാണ് അമേരിക്ക ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റഷ്യൻ സംസ്ഥാന ദൂരദർശനത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിമർശനങ്ങൾ ഉന്നയിച്ചത്. അമേരിക്ക സ്വന്തം ക്ഷേമത്തിൽ മാത്രം ശ്രദ്ധിക്കുന്ന രാജ്യമാണെന്നും പ്രകൃതിവിഭവങ്ങളുള്ള രാജ്യങ്ങളിലെ ഭരണാധികാരികളെ അട്ടിമറിക്കൽ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ മാർഗങ്ങളിലൂടെ പോലും ഒതുക്കാൻ അവർ തയ്യാറാകുമെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇപ്പോൾ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ മറച്ചുവെക്കുന്നില്ലെന്നും ലോക ഊർജ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു സിദ്ധാന്തം പിന്തുടരുകയാണെന്നും ലാവ്റോവ് അഭിപ്രായപ്പെട്ടു. പ്രധാന വിഭവങ്ങളിലേക്കുള്ള നിയന്ത്രണം വ്യാപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമീപനം അന്താരാഷ്ട്ര നിയമങ്ങളെ ദുർബലപ്പെടുത്തുന്നതായും ലോക കാര്യങ്ങൾ നിയമങ്ങളേക്കാൾ ശക്തിയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏറ്റുമുട്ടലിനേക്കാൾ ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അമേരിക്കയുടെ നയതന്ത്ര സമീപനത്തെയും വിമർശിച്ചു. പല കരാറുകളിൽ നിന്ന് അമേരിക്ക പിന്മാറുന്നതായും അവരുടെ മാറിക്കൊണ്ടിരിക്കുന്ന നയങ്ങൾ പലപ്പോഴും പിരിമുറുക്കങ്ങൾക്ക് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. യുക്രൈൻ സംഘർഷവും യൂറോപ്പുമായി ബന്ധപ്പെട്ട ഊർജ പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളുമായി അദ്ദേഹം ഇതിനെ ബന്ധിപ്പിച്ചു.
റഷ്യൻ ഊർജ ആശ്രയം കുറയ്ക്കാൻ സഖ്യരാജ്യങ്ങളെ അമേരിക്ക പ്രേരിപ്പിക്കുന്നുവെന്നും കൊളോണിയൽ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള നയങ്ങളാണ് അവർ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള പുതിയ നയതന്ത്ര ശ്രമങ്ങൾ എവിടെയും എന്താത്തതിനിടയിലാണ് ലാവ്റോവിന്റെ ഈ പരാമർശങ്ങൾ ശ്രദ്ധേയമായത്.












































