തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസത്തിൽ 50 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. 25 മിനിറ്റ് വീതം രണ്ടുതവണ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. അതേപോലെ വൈദ്യുതി നിയന്ത്രണത്തിൻറെ സമയം എസ്എംഎസ് ആയി പൊതുജനത്തെ അറിയിക്കും.
നിയന്ത്രണ സമയം സബ്സ്റ്റേഷനുകൾ സെക്ഷൻ ഓഫീസുകളെയാണ് ആദ്യം അറിയിക്കുക. തുടർന്ന് സെക്ഷൻ ഓഫീസുകളിൽ നിന്ന് ഉപഭോക്താവിന് എസ്എംഎസ് സന്ദേശം ലഭിക്കുകയും ചെയ്യും. കൂടാതെ മെഗാവാട്ടിന്റെ കുറവ് വരുന്ന സമയങ്ങളിൽ ഏതൊക്കെ ഫീഡറുകൾ ഓഫ് ചെയ്യണം എന്നത് സംബന്ധിച്ച് കെഎസ്ഇബി ലിസ്റ്റ് തയ്യാറാക്കി സബ്സ്റ്റേഷനുകൾക്കും സെക്ഷൻ ഓഫീസുകൾക്കും കൈമാറിയിട്ടുണ്ട്. ഒരു ഫീഡർ പരമാവധി രണ്ട് തവണ മാത്രമേ ഓഫ് ചെയ്യാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ചൂട് കൂടുന്നതിനോടൊപ്പം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതും ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് ഉത്പാദനം കുറഞ്ഞതുമാണ് തിരിച്ചടിയായത്. ഈ മാസം പകുതിയോടെ താത്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുള്ളതെങ്കിലും പ്രതിസന്ധി ഈ മാസം മുഴുവനും നീണ്ടുനിൽക്കാനാണ് സാധ്യത.
നിലവിൽ വൈദ്യുതി ലഭ്യതയിൽ 1000 മെഗാവാട്ടിന്റെ കുറവുള്ളതുകൊണ്ട് വരും ദിവസങ്ങളിലും രാത്രിയിൽ ഒന്നിലേറെ തവണ നിയന്ത്രണം വേണ്ടിവരും. വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം വരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.






