ന്യൂഡൽഹി: ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ശുചിമുറിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ യുവതി ഭർത്താവിനെ കൊലപ്പെടുത്തുന്നതിനു മുൻപ് അയാൾക്ക് 15 മുതൽ 20 വരെ ഉറക്കഗുളികകൾ നൽകിയിരുന്നതായി പോലീസ്. കൊല്ലപ്പെട്ട സുരേന്ദ്ര ശർമയുടെ ഭാര്യ റൂബി ശർമ ഭർത്താവിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകിയതായി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിക്കുകയായിരുന്നു.
ഭക്ഷണത്തിൽ തലർത്തി നൽകിയ ഗുളിക കഴിച്ചു സുരേന്ദ്ര മയക്കത്തിലായപ്പോൾ റൂബി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. 45 ദിവസങ്ങൾക്കു ശേഷമാണ്ട് സുരേന്ദ്ര കൊല്ലപ്പെട്ടതായി തെളിഞ്ഞത്. അതുവരെ സുരേന്ദ്ര എവിടെയെങ്കിലും പോയിരിക്കാം എന്നാണ് ബന്ധുക്കളും നാട്ടുകാരും വിചാരിച്ചിരുന്നത്. ഭർത്താവ് എവിടെയെന്ന് ചോദിക്കുമ്പോഴെല്ലാം പുറത്തുപോയതാണെന്നും ഉടൻ മടങ്ങിവരുമെന്നുമാണ് റൂബി പറഞ്ഞിരുന്നത്.
കഴിഞ്ഞ മേയ് 26ന് റൂബിയും ഭർതൃസഹോദരനായ അനിലും സുരേന്ദ്രയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതോടെ അനിൽ റൂബിക്ക് നേരെ സംശയം പ്രകടിപ്പിച്ചു. സുരേന്ദ്രയെ കാണാതായതുമായി ബന്ധപ്പെട്ട് റൂബി പറഞ്ഞ കാര്യങ്ങളിൽ പല വൈരുധ്യങ്ങളും സുരേന്ദ്രയുടെ കുടുംബം കണ്ടെത്തി. ഇതോടെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. സുരേന്ദ്ര മദ്യപിച്ച് ബന്ധുക്കളുമായി വഴക്കിട്ടിരുന്നു. ഇതിനെത്തുടർന്ന് നിയമനടപടികളുണ്ടാകുമെന്ന് റൂബി ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലീസ് പറയുന്നു.
ഉറക്കഗുളിക നൽകി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം റൂബി മൃതദേഹം വലിച്ചിഴച്ച് ശുചിമുറിയിലേക്കു കൊണ്ടുപോയി. ശുചിമുറിയുടെ തറ മണ്ണായിരുന്നു. സുരേന്ദ്രയെ കുഴിച്ചിട്ടശേഷം തൊഴിലാളികളെ വിളിച്ച് വീണ്ടും തറയിൽ മണ്ണിട്ടു അടിച്ചു നിരപ്പാക്കി. ഇതിനുശേഷം കോൺക്രീറ്റ് ചെയ്തു. തറ പൊളിച്ച് മൃതദേഹം പോലീസ് പുറത്തെടുത്തു. അതേസമയം കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും റൂബിയെ സഹായിച്ചിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചുവരികയാണ്.


















































