തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി-എംഎസ്‌സി ഓഹരി കൈമാറ്റ വിഷയത്തിൽ കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നടപടിയുടെ ഭാഗമായാണ് വിഴിഞ്ഞത്ത് നടന്ന സംഭവങ്ങളെന്നും, തുറമുഖം പൂർണമായി കൈവശപ്പെടുത്തുക എന്നതാണ് എംഎസ്‌സി കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കരാർ റദ്ദാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കാണെന്നും, അദാനി ഗ്രൂപ്പും എംഎസ്‌സി കമ്പനിയും ചേർന്ന് വലിയൊരു ധാരണയാണ് സർക്കാർ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കരാർ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും സിപിഎം അറിയിച്ചു. മുൻകാലങ്ങളിൽ കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷ നേതാവും ഉപനേതാവും വ്യത്യസ്ത പാർട്ടികളിൽ നിന്നായിരുന്നുവെന്നും, ഉപനേതൃസ്ഥാനം സിപിഎമ്മിനാണ് ലഭിച്ചിരുന്നതെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിമർശിച്ചു. 25 ശതമാനത്തിലധികം ഓഹരികൾ കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും അതാണ് കരാറിലെ വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 29-ന് തന്നെ കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ, ഇത് സംസ്ഥാന സർക്കാരിന്റെ അറിവോടെയാണോ നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കരാർ ലംഘനം നടന്നിട്ടുണ്ടെങ്കിൽ സർക്കാർ എന്ത് നിയമനടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഇടപാട് യഥാർഥത്തിൽ അദാനി ഗ്രൂപ്പിന് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ഓഹരി കൈമാറ്റമാണെന്നും പിണറായി വിജയൻ ആരോപിച്ചു.


















































