തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഭയാനകമാണെന്നും അതിന് ഒരു മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന വ്യാപകമായി നികുതി ഡ്രൈവിന് സർക്കാർ ഒരുങ്ങുകയാണെന്ന് അറിയിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ പുതിയ ദിശാബോധത്തിലേക്ക് നയിക്കുന്ന ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിലൂടെ അടുത്ത മൂന്ന് മാസത്തിന് ശേഷം മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നും ഇത് വാക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ധനാഭ്യർത്ഥന ബില്ലുകൾക്ക് അംഗീകാരം തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു സതീശൻ. അതുപോലെ നികുതി വെട്ടിപ്പ് നടത്തി കള്ളക്കച്ചവടം നടത്തുന്നവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
‘ഈ സ്ഥിതി തുടർന്നാൽ നമ്മുടെ കുട്ടികൾക്ക് തൊഴിലവസരം നൽകാൻ കഴിയാത്ത, ക്ഷേമ പെൻഷൻ പോലും നിർത്തിവെക്കേണ്ട പരിതാപകരമായ അവസ്ഥയിലേക്ക് പോകും. പണം കടമെടുത്ത് അതിന്റെ പലിശ കൊടുത്ത് കൊടുത്ത് ഒന്നും ബാക്കിയില്ലാത്ത അവസ്ഥയുണ്ടാകും സംസ്ഥാനത്ത്. ഓരോ വർഷവും പലിശ കൂടി കൂടി വരുന്നു. മൊത്തം വരുമാനത്തിന്റെ 77 ശതമാനം ഇത്തരത്തിൽ ചെലവ് വരുന്നത് ഭയനാകമായ സ്ഥിതിവിശേഷമാണ്.
അതുപോലെ നിലവിലെ സമ്പദ് വ്യവസ്ഥ ദീർഘകാലത്തേക്ക് നിലനിൽക്കില്ല. മാറ്റംവരണം. പുതിയ രീതികളും മാറ്റങ്ങളും കൊണ്ടുവന്നാലെ സാമ്പത്തികനില മെച്ചപ്പെടൂ. സംസ്ഥാനത്തിന്റെ മൂലധന ചെലവ് 1.3 ശതമാനത്തിൽ നിൽക്കുകയാണ്. ഇത് രാജ്യത്തെ ഏറ്റവും കുറവാണ്. ഇത് അപകടരമായ സ്ഥിതിയാണ്. ഈ പോക്ക് പോയാൽ എവിടെയെങ്കിലും ഇടിച്ച് നിൽക്കും. ഇനിയും വൈകാൻ പാടില്ല’ സതീശൻ പറഞ്ഞു. നിക്ഷേപം വേണം. പ്രവാസികളുടെ പണമായിരുന്നു നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. എന്നാൽ അവിടെ ജോലി നഷ്ടമായി കൊണ്ടിരിക്കുന്നു. യുദ്ധംമൂലം നിരവധി പ്രയാസങ്ങൾ നേരിടുന്നു. അതേസമയം തന്നെ കേരളത്തിൽനിന്ന് പണം പുറത്തേക്ക് പോയി കൊണ്ടിരിക്കുകയാണെന്നും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നിലവിൽ 40-50 ലക്ഷം ഇതര സംസ്ഥാനക്കാർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ അവര് കുറച്ച് മാത്രമേ ഇവിടെ ചെലവാക്കുന്നുള്ളൂ. 15 കൊല്ലം മുമ്പ് 100 കോടി രൂപയുടെ കെട്ടിടം പണിതാൽ 40-50 ശതമാനം ലേബർ ചാർജായി നമ്മുടെ സംസ്ഥാനത്തെ തൊഴിലാളികളുടെ വീട്ടിലേക്ക് എത്തുമായിരുന്നു. ഇപ്പോൾ നമ്മുടെ ആളുകൾ ആരുമില്ല. ഇവിടെ വിതരണം ചെയ്യപ്പെടേണ്ട പണമാണ് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. പ്രവാസി പണം ഇങ്ങോട്ടേക്ക് വരുന്നെന്ന് പറഞ്ഞ് കോളർ പൊക്കി കാണിക്കുമ്പോൾ തന്നെ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ മാന്തുന്ന ഒരു റിവേഴ്‌സ് റെമിറ്റൻസും ഇവിടെ നടക്കുന്നുണ്ട്. അത് പരിഹരിക്കാൻ പരമാവധി നിക്ഷേപം കൊണ്ടുവരിക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി’ മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ ദുബായ് പോർട്ട് അവരുടെ ജിഡിപിയിലേക്ക് നൽകുന്ന സംഭാവന 28-30 ശതമാനമാണ്. കേരളം മുഴുവൻ അത്തരത്തിൽ ഡെവലപ്പ് ചെയ്യാൻ സാധിക്കണം. സർക്കാർ അര ഡസനോളം ഇൻവെസ്റ്റ്‌മെന്റ് മോഡലാണ് ഇപ്പോൾ മുന്നോട്ട് വെക്കുന്നത്. വരുമാനം വർധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ടാക്‌സ് ഡ്രൈവ് നടത്താൻ പോകുകയാണ്. കേരളത്തിൽ ആരും ചോദിക്കാനും പറയാനുമില്ലാതെ ഒരുപാട് സാധനങ്ങൾ കൊണ്ടുവന്ന് വിൽക്കുന്നുണ്ട്. അതിനി നടക്കില്ല. നികുതി വെട്ടിപ്പുകാരെ കർശനമായി നേരിടും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. നികുതിയും വൈദ്യുതി ബില്ലും വാടകയും കൊടുത്ത് ഒരു വിഭാഗം ഇവിടെ മാന്യമായി കച്ചവടം നടത്തുന്നുണ്ട്. അവര് പൂട്ടിപ്പോകുന്ന അവസ്ഥയുമുണ്ട്. ഇത്തരക്കാരെ സർക്കാർ സംരക്ഷിക്കും. അതേസമയം കള്ള കച്ചടവടം നടത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി നിർത്തുമെന്ന് പറഞ്ഞ് പ്രതിപക്ഷ വ്യാജ പ്രചാരണം അഴിച്ചുവിട്ടു. അത് നിർത്തില്ല. ഞങ്ങൾ വാക്ക് നൽകിയതാണ് പട്ടികജാതി-വർഗ വിഭാഗത്തിനും മത്സ്യബന്ധന തൊഴിലാളികൾക്കും പ്രത്യേക ഭവന പദ്ധതി ഉണ്ടാകുമെന്ന്. അത് ലൈഫിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കിയിട്ട് പ്രതിപക്ഷം ഇവിടെ വന്ന് സ്വകാര്യവത്കരണത്തെ കുറിച്ച് പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കരിമണൽ ഖനനവുമയി ബന്ധപ്പെട്ട് സ്വകാര്യവത്കരണത്തെ കുറിച്ച് ഞങ്ങളുടെ ബജറ്റിൽ ഒരു വാചകം പോലുമില്ല. ഞങ്ങളുടെ നേരെ ഒരു വിരൽ ചൂണ്ടിയാൽ നാലുവിരൽ നിങ്ങളുടെ നെഞ്ചിന് നേരെ വരും എന്ന കാര്യം മറക്കേണ്ട. വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ല. തെറ്റുപ്പറ്റിയാൽ മാപ്പ് പറഞ്ഞ് ഞങ്ങൾ പിൻവാങ്ങും.
കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി ഒന്നും ഞങ്ങൾ ചെയ്യില്ല. അടുത്ത മൂന്ന് മാസം മുതൽ ഈ ബജറ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഫലമുണ്ടാകും. ഇത് ഈ സർക്കാരിന്റെ പേരിൽ നൽകുന്ന വാക്കാണ്. നാടിന് അഭിമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നുള്ള ആത്മവിശ്വാസത്തോടെയാണ് ഇത് പറയുന്നതെന്നും’ വി ടി സതീശൻ പറഞ്ഞു.














































