തിരുവനന്തപുരം: ആവശ്യത്തിന് സമയം കിട്ടിയിട്ടും ഓണറേറിയം വർധിപ്പിക്കാത്ത എൽ.ഡി.എഫ്. സർക്കാരിന് ആശമാരുടെ വിമർശനം. സമയം കിട്ടിയിട്ടും പുലിയെ പ്രസവിച്ചില്ലല്ലോയെന്നായിരുന്നു പത്രസമ്മേളനത്തിൽ ആശപ്രവർത്തകരുടെ ചോദ്യം. ആശമാർക്ക് ഓണറേറിയം 3000 രൂപ വർധിപ്പിച്ചതിനെ മുൻധനമന്ത്രി കെ.എൻ. ബാലഗോപാൽ വിമർശിച്ചിരുന്നു. ‘മല എലിയെ പ്രസവിച്ചപോലെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രസവിക്കാൻ ഒരുപാട് സമയമുണ്ടായിരുന്നു. എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും. പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി. അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി – പ്രവർത്തകർ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ആശമാരെ പരിഗണിച്ചതിനും ഓണറേറിയം ഉയർത്തിയതിലും സന്തോഷമുണ്ട്. വേതനവർധന പ്രഖ്യാപിച്ചതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും യു.ഡി.എഫിനും നന്ദി പ്രകടിപ്പിച്ച് വിജയാഘോഷം സംഘടിപ്പിക്കും.
















































