കാസർകോട്: മേൽപ്പറമ്പിൽ യുവതിയുടെ പീഡനത്തിനിരയായ മകൾ പിതാവിനെതിരെ നൽകിയ പീഡന പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്. പോക്സോ കേസ് പ്രതിയായ കണ്ണൂർ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിന്റെ (25) പ്രേരണ പ്രകാരമാണ് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയതെന്നാണ് പോലീസ് പറയുന്നത്. കൗൺസലിങിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്നേഹ ഒളിവിലാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം പോലീസ് തുടർ നടപടി സ്വീകരിക്കും.
16കാരിയുടെ മാതാവ് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി കണ്ണൂർ ജയിലിൽ കഴിയുന്ന സമയത്താണ് ജയിലിലുണ്ടായിരുന്ന സ്നേഹയെ പരിചയപ്പെടുന്നത്. മൈസൂരിൽനിന്ന് മടങ്ങുന്നതിനിടെ കാറിൽ നിന്നു ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിലാണ് പെൺകുട്ടിയുടെ മാതാവ് പിടിയിലായത്. ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ജാമ്യവ്യവസ്ഥകളുടെ പേരിൽ കണ്ണൂർ ജില്ല വിട്ടുനിൽക്കേണ്ട സാഹചര്യമാണെന്നും താമസിക്കാൻ അനുവദിക്കണമെന്നും പറഞ്ഞാണ് സ്നേഹ മേൽപ്പറമ്പിലെ ഇവരുടെ വീട്ടിൽ എത്തിയത്. ഒരു വർഷത്തോളം ഇവിടെ താമസിക്കുകയും ചെയ്തു
ഇതിനിടെ പെൺകുട്ടിയുമായി അടുപ്പത്തിലായ സ്നേഹ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ വാങ്ങി നൽകി. അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ വിദേശത്തായിരുന്ന കുട്ടിയുടെ പിതാവ് നാട്ടിലെത്തിയതോടെ സ്നേഹയെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. കുട്ടിക്ക് സ്നേഹ നൽകിയ മൊബൈൽ പിതാവ് പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ കൊണ്ട് സ്നേഹ പിതാവിനെതിരെ വ്യാജ പീഡന പരാതി കൊടുപ്പിക്കുകയായിരുന്നു. വീട്ടിൽനിന്ന് പുറത്തായ സ്നേഹ സ്കൂളിൽ പോകുന്ന വഴിയിൽ വച്ചാണ് കുട്ടിയെ സ്വാധീനിച്ചതെന്നാണ് അറിയുന്നത്.
തുടർന്ന് പിതാവ് പീഡിപ്പിച്ചതായി പെൺകുട്ടി സ്കൂൾ കൗൺസലറോടാണ് പറഞ്ഞത്. പിന്നീട് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇതേ കാര്യം ആവർത്തിച്ചു. കോടതി നിർദേശപ്രകാരം പിതാവിനെ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പെൺകുട്ടിയെ പിന്നീട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഈ സമയത്തും സ്നേഹ നിരന്തരം കുട്ടിയെ സന്ദർശിക്കുകയും കുട്ടിയെ അമ്മയ്ക്കും കുടുംബത്തിനുമൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്നേഹയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സംരക്ഷണ കേന്ദ്രം അധികൃതർ ഇതിനു സമ്മതിച്ചില്ല.
അതേസമയം കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ സംരക്ഷണകേന്ദ്രത്തിൽ വച്ച് കുട്ടിയെ പലതവണ കൗൺസലിങിന് വിധേയമാക്കിയപ്പോഴാണ് സ്നേഹ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. പിതാവല്ല, സ്നേഹയാണ് പീഡിപ്പിച്ചതെന്നാണ് ഒടുവിൽ കൗൺസലിങ്ങിൽ കുട്ടി വെളിപ്പെടുത്തി. സംരക്ഷണകേന്ദ്രം അധികൃതർ പോലീസിന് പരാതി കൈമാറിയതോടെയാണ് സ്നേഹയ്ക്കെതിരെ കേസെടുത്തത്.
തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആൺ- പെൺ കുട്ടികളെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട് മൂന്ന് പോക്സോ കേസുകളിൽ സ്നേഹ പ്രതിയാണ്. 2025 മാർച്ചിൽ 12 വയസുള്ള പെൺകുട്ടിയെയും സഹോദരനായ 14 കാരനെയും പീഡിപ്പിച്ചതിനാണ് സ്നേഹ അറസ്റ്റിലാവുന്നത്. ഇതിന് മുൻപും മറ്റൊരു കുട്ടിയെ പീഡിപ്പിച്ചു. ഏതാനും വർഷം മുൻപ് തളിപ്പറമ്പ് നഗരസഭയിലെ മുൻ സിപിഎം കൗൺസലറും ഇപ്പോൾ സിപിഐ നേതാവുമായ കോമത്ത് മുരളീധരനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.















































