ടെഹ്റാൻ: അമേരിക്കയുമായുള്ള ഇറാന്റെ നയതന്ത്ര ചർച്ചകൾക്കെതിരെ ഇറാനിലെ അതിതീവ്ര യാഥാസ്ഥിതിക വിഭാഗമായ ‘ജെബ്ഹെ-യെ പായ്ദാരി’ രംഗത്ത്. ഇവിടെ ചർച്ചകളിലൂടെയല്ല, മറിച്ച് അമേരിക്കയെ പരാജയപ്പെടുത്തിക്കൊണ്ട് മാത്രമേ ഇറാൻ കരാറുകളിൽ ഒപ്പിടാവൂ എന്ന് ഇവർ ആവശ്യപ്പെടുന്നു. ‘സൂപ്പർ വിപ്ലവകാരികൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിഭാഗം, നിലവിലെ ചർച്ചകൾക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയർത്തിക്കൊണ്ടുവരുന്നത്.
അതേസമയം പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ മരണത്തിനു പിന്നാലെയാണ് ഈ വിഭാഗം ഇറാൻ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായത്. അമേരിക്കയുമായും ഇസ്രയേലുമായും ഉള്ള പോരാട്ടം നിത്യയുദ്ധമായി കാണുന്ന ഇവർ, ഷിയാ ഭരണകൂടത്തിന്റെ നിലനിൽപ്പിനായി വിട്ടുവീഴ്ചയില്ലാത്ത മതപരമായ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും മുഖ്യ ചർച്ചാ പ്രതിനിധിയായ മുഹമ്മദ് ബാഗർ ഘാലിബാഫിനെയും ഇവർ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു.
മാത്രമല്ല ഇറാനിലെ രാഷ്ട്രീയ- മത സ്ഥാപനങ്ങളിലും മാധ്യമങ്ങളിലും വലിയ സ്വാധീനമുള്ള വിഭാഗമാണിത്. ഈ ഗ്രൂപ്പിന്റെ പ്രമുഖ നേതാവായ സയീദ് ജലീലിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1.3 കോടി വോട്ടുകൾ ലഭിച്ചിരുന്നു. ചർച്ചാ സംഘത്തിലെ ഏഴ് അംഗങ്ങൾ സർക്കാരിനു പിന്തുണ നൽകുന്ന പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ചത് ഭരണകൂടത്തിനുള്ളിലെ ഭിന്നത വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാനിൽ ആയിരക്കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ട് വലിയ റാലികളാണ് ഈ വിഭാഗം സംഘടിപ്പിക്കുന്നത്.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തന്ത്രപരമായ പിഴവാണെന്ന് ഇവർ വാദിക്കുന്നു. ഇറാനിലെ മറ്റ് യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഇവർക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, നിലവിലെ ഭരണകൂടത്തിന് ഈ തീവ്ര നിലപാടുകാർ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


















































