ന്യൂഡൽഹി: ഏറെ കോലാഹലങ്ങൾക്കും ചേരിവുതിരിവുകൾക്കുമിടവച്ച് ഇനിയും തീരുമാനമാകാത്ത, കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനുത്തരം സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷമെന്ന് രാഹുൽ ഗാന്ധി. ഇപ്പോൾ ലിസ്റ്റിലുള്ള മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹരാണെന്നും മെറിറ്റടക്കം പരിഗണിച്ച് തീരുമാനം വരുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. നേതാക്കൾ ഒന്നിച്ചുള്ള ചർച്ചയിലാണ് ഇക്കാര്യം രാഹുൽ അറിയിച്ചത്. അതേസമയം ഇന്നലെ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്കെതിരെ രാഹുൽ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം നാലുമണി മുതൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയുടെ വസതിയിൽ നടന്നത് മൂന്ന് മണിക്കൂർ നീണ്ട മാരത്തോൺ കൂടിക്കാഴ്ചയായിരുന്നു. രാഹുൽ ഗാന്ധിയടക്കം നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ വെച്ച് കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് എതിരെ രാഹുൽ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായിരുന്നു രാഹുലിൻറെ രൂക്ഷ വിമർശനം. നേതാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാഹുൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് നേതാക്കളെ അറിയിച്ചു. മാത്രമല്ല ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാൻഡ് ഒന്നടങ്കം ചോദിക്കുകയും ചെയ്തു. ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാൻഡും അറിയിച്ചു.
ഇതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെസി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് മാധ്യമങ്ങൾക്കു മുന്നിലെത്തി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള ഈ 3 നേതാക്കളും ഒന്നിച്ച് വ്യക്തമാക്കി. അതുപോലെ നേതാക്കളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഫ്ലക്സ് ബോർഡുകളും ബാനറുകളും പോസ്റ്ററുകളും നീക്കണമെന്ന് അണികളോട് ആവശ്യപ്പെടുകയും ചെയ്തു.
















































