ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തിടത്തോളം എണ്ണവില ഉയരുമെന്നും നാവിക ഉപരോധത്തിനെതിരെ ചെറുത്തുനില്പ്പ് തുടരുമെന്നുമാണ് ഇറാൻ പറയുന്നത്. നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്നാണ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഗാലിബാഫിന്റെ വെല്ലുവിളി. വേണമെങ്കിൽ എല്ലാ കിണറുകളുടെയും നിലവിലെ സ്ഥിതി തുറന്നു കാണിക്കാം. നിലവിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ എണ്ണവില 140 ഡോളറിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഉപരോധം ഇറാന്റെ എണ്ണസംഭരണ ശേഷി തകർക്കുമെന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി അവകാശപ്പെട്ടത്. നാവിക ഉപരോധത്തെ മറികടക്കാൻ കരവഴിയുള്ള കയറ്റുമതി വർദ്ധിപ്പിക്കുമെന്നാണ് ഇറാന്റെ മറുപടി.അതിനിടെയാണ് പാക്കിസ്ഥാൻ ആറ് കരറൂട്ടുകൾ തുറന്നത്.
നിലവിൽ സമാധാന ശ്രമങ്ങൾ നിലച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഇനി ആക്രമണമുണ്ടായാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന അഭിപ്രായം പുടിൻ പങ്കുവയ്ക്കുകയുണ്ടായി. എന്തായാലും അന്തിമ തീരുമാനം അമേരിക്ക പുറത്തുവിട്ടിട്ടില്ല. നിലവിലെ സ്ഥിതി തുടർന്നാൽ വീണ്ടും തുറന്നയുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

















































