ടെഹ്റാൻ: യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്ക്ക് നേരെയും പശ്ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്കുനേരെയും ഇറാന്റെ ആക്രമണം. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അതുപോലെ ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെയും കുവൈത്തിന് നേരെയും അടക്കം 21 ഓളം കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തിയതായി ഐആർജിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാന്റെ ആക്രമണം പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു. പോരാട്ടം തുടരുകയാണെന്നും അമേരിക്കൻ സൈന്യത്തിന്റെ അധിനിവേശം തുടർന്നാൽ ഇതിലും ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും ഐആർജിസി. പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
അതേസമയം ഹോർമുസ് കടലിടുക്കിന് മുകളിൽ ഉണ്ടായ ഒരു ഡ്രോൺ ആക്രമണത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിവേഗത്തിൽ രൂക്ഷമായി മാറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും നിർണായകമായ കടൽഗതാഗത പാതകളിൽ ഒന്നായ ഈ മേഖലയിൽ ഉണ്ടായ ചെറിയൊരു സംഭവം മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് വഴിമാറിയതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ ഡ്രോൺ യുഎസ് അപ്പാച്ചി ഹെലികോപ്റ്ററെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയും ഹെലികോപ്റ്റർ താഴെയിറക്കപ്പെടുകയും ചെയ്തതോടെയാണ് സംഘർഷത്തിന്റെ തുടക്കം. സംഭവത്തിനിടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് അമേരിക്കൻ പൈലറ്റുകളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായി യുഎസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വിവരം സ്ഥിരീകരിക്കുകയും സംഭവത്തിന് ശക്തമായ മറുപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ യുഎസ് സൈന്യം ഇറാന്റെ ദക്ഷിണഭാഗത്തെ വിവിധ സൈനിക സംവിധാനങ്ങൾക്കെതിരെ ഏകോപിതമായ വ്യോമാക്രമണം നടത്തി. യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവന പ്രകാരം, ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശങ്ങളിലുള്ള ഇറാനിയൻ എയർ ഡിഫൻസ് സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടത്. ഈ ആക്രമണം സ്വയം പ്രതിരോധ നടപടിയാണെന്നും അന്യായമായ ഇറാനിയൻ ആക്രമണത്തിന് അനുപാതികമായ മറുപടിയാണെന്നും യുഎസ് വ്യക്തമാക്കി. ആക്സിയോസിനോട് സംസാരിച്ച ഒരു യുഎസ് ഉദ്യോഗസ്ഥനും ഇതേ കാര്യമാണ് ആവർത്തിച്ചത്.
അമേരിക്കൻ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന രീതിയിൽ ഇറാന്റെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫാർസ് വാർത്ത ഏജൻസി കിഴക്കൻ മേഖലകളിൽ ശക്തമായ പൊട്ടിത്തെറികൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. മെഹർ വാർത്ത ഏജൻസി ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ സ്ഫോടനങ്ങൾ സ്ഥിരീകരിക്കുകയും സിരിക് മേഖലയിലും ആക്രമണം നടന്നതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. കേശ്മ് ദ്വീപും ആക്രമണത്തിന് വിധേയമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ എല്ലാ സംഭവങ്ങളും ഒരേസമയം വിവിധ ലക്ഷ്യങ്ങൾ തിരഞ്ഞെടുത്ത ഏകോപിത സൈനിക നീക്കമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാൽ ഈ സംഭവങ്ങൾക്ക് പിന്നാലെ ഇറാൻ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. വിദേശ സൈനിക സാന്നിധ്യം ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സംഘർഷം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവ പ്രദേശം വിട്ടുപോകേണ്ടതുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നീട് നടത്തിയ പ്രതികരണത്തിൽ അമേരിക്കയുടെ നടപടികൾ ഇറാന്റെ പ്രതിരോധശേഷി പരീക്ഷിക്കുന്നതാണെന്നും ഇറാന്റെ സൈന്യം ഏത് ആക്രമണത്തിനും ഭീഷണിക്കും മറുപടി നൽകാതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേർഷ്യൻ ഗൾഫിന്റെ ചരിത്രം വിദേശ ഇടപെടലുകളുടെ ദുഷ്പ്രഭാവങ്ങൾ തെളിയിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പിന്നാടാണ് യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് ബഹ്റൈനിലുള്ള യുഎസ് അഞ്ചാം നാവികസേനയെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയതേ. ആക്രമണം തുടരുകയാണെന്നും അമേരിക്കയുടെ സൈനിക നടപടി തുടരുന്നുവെങ്കിൽ കൂടുതൽ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സിരിക് പ്രദേശത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറും ജലസംഭരണ ടാങ്കുകളും യുഎസ് ആക്രമണത്തിൽ നശിച്ചതായും ഇറാൻ ആരോപിച്ചു. അതേസമയം, സംഭവത്തിന് മുൻപുള്ള 24 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന നിലപാടും ഇറാൻ മുൻപ് വ്യക്തമാക്കിയിരുന്നു.
അതേസമയം ലോകത്തിന്റെ ഊർജ വിതരണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ഈ ഏറ്റുമുട്ടൽ ആഗോളതലത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ചെറിയൊരു സൈനിക സംഭവമായി ആരംഭിച്ച ഈ സംഘർഷം ഇപ്പോൾ നേരിട്ടുള്ള അമേരിക്ക-ഇ റാൻ ഏറ്റുമുട്ടലായി വളർന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ സാഹചര്യം കൂടുതൽ സങ്കീർണമാകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.















































