ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വർധനവുണ്ടായതായി അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ‘സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ (SIPRI) പുറത്തിറക്കിയ ‘സിപ്രി ഇയർബുക്ക് 2026’ റിപ്പോർട്ട്. 2025-ൽ 180 ആണവ പോർമുനകളുണ്ടായിരുന്ന ഇന്ത്യയുടെ ശേഖരം 2026-ൽ 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ 10 ആണവായുധങ്ങൾ കൂടി ഇന്ത്യ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തുവെന്നാണ് റിപ്പോർട്ട്.
അതേസമയം, പാകിസ്താന്റെ ആണവായുധ ശേഷിയിൽ കഴിഞ്ഞ വർഷത്തേക്കാൾ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 2025-ലും 2026-ലും പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം 170 ആയി തന്നെ തുടരുന്നതായാണ് റിപ്പോർട്ട് പറയുന്നത്.
ഇന്ത്യ തങ്ങളുടെ ആണവ പ്രതിരോധ സംവിധാനങ്ങൾ തുടർച്ചയായി ആധുനികവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്താനെ കേന്ദ്രീകരിച്ചുള്ള പ്രതിരോധ തന്ത്രങ്ങൾക്കപ്പുറം, ചൈനയിലെ ദൂരസ്ഥ ലക്ഷ്യങ്ങളിലെത്താൻ ശേഷിയുള്ള ദീർഘദൂര മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലേക്കാണ് ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുദ്ധമില്ലാത്ത സാഹചര്യങ്ങളിലും മിസൈലുകളിൽ ഘടിപ്പിച്ച ആണവ പോർമുനകൾ വിന്യസിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും ശേഷി കൈവന്നിട്ടുണ്ടാകാമെന്നാണ് സിപ്രിയുടെ വിലയിരുത്തൽ. കൂടാതെ, ഒരൊറ്റ മിസൈലിൽ ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാൻ കഴിയുന്ന എം.ഐ.ആർ.വി (MIRV) സാങ്കേതികവിദ്യയിലേക്കും ഇന്ത്യ മുന്നേറുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ ആണവായുധങ്ങളുടെ ആകെ എണ്ണം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷാ വെല്ലുവിളികൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. ലോകത്ത് നിലവിൽ ഒമ്പത് രാജ്യങ്ങളിലായി 12,187 ആണവായുധങ്ങളാണുള്ളത്. ഇതിൽ 9,745 എണ്ണം ഉടൻ ഉപയോഗിക്കാവുന്ന നിലയിൽ സൂക്ഷിച്ചിരിക്കുന്നവയാണ്.
റഷ്യ (5,420), അമേരിക്ക (5,042) എന്നീ രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ആണവശേഖരങ്ങളുടെ ഉടമകൾ. 620 ആണവായുധങ്ങളുമായി ചൈന മൂന്നാം സ്ഥാനത്താണ്. 2030-ഓടെ ചൈനയുടെ ആണവശേഖരം ആയിരം കടക്കുമെന്നാണ് റിപ്പോർട്ടിലെ പ്രവചനം. ബ്രിട്ടൻ 225 ഉം ഫ്രാൻസ് 290 ഉം ആണവായുധങ്ങൾ നിലനിർത്തിയിട്ടുണ്ട്.
ആണവായുധ നിയന്ത്രണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളോടും പ്രതിബദ്ധതകളോടും പല രാജ്യങ്ങളും മുൻകാലത്തേക്കാൾ കുറവ് താത്പര്യം കാണിക്കുന്നതായും ദേശീയ സുരക്ഷയ്ക്കായി ആണവ പ്രതിരോധ സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്ന പ്രവണത ശക്തമാകുന്നതായും സിപ്രി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.



















































