ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച 7.8 ശതമാനം രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിഡിപി വളർച്ചയിലെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു’ എന്നായിരുന്നു എക്‌സിൽ പങ്കുവെച്ച കുറിപ്പിലെ മോദിയുടെ പ്രതികരണം.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലെ വളർച്ച തൊട്ടുമുൻപത്തെ പാദത്തിലെ 8.6 ശതമാനത്തേക്കാൾ കുറവാണ്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷത്തിലെ ഇതേ കാലയളവിലെ 6.9 ശതമാനത്തെ അപേക്ഷിച്ച് വളർച്ച ഉയർന്നിട്ടുണ്ട്.
ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ഏഴുശതമാനം ജിഡിപി വളർച്ചയാണ് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്. എന്നാൽ പ്രവചനത്തേക്കാൾ 0.8 ശതമാനം അധിക വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. സാമ്പത്തിക സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, ഐ.ടി., പ്രൊഫഷണൽ സർവീസ് തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് വളർച്ചയ്ക്ക് പ്രധാനമായും സഹായകമായത്.
ജിഡിപി വളർച്ചയെ വലിയ നേട്ടമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ആഗോളതലത്തിലെ അസ്ഥിരതകൾക്കിടയിലും എണ്ണവില വർധനയും വിതരണശൃംഖലയിലെ പ്രതിസന്ധികളും നേരിട്ടുകൊണ്ടാണ് ഇന്ത്യ ഈ വളർച്ച കൈവരിച്ചതെന്ന് മോദി പറഞ്ഞു.
‘2026-27 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിലെ 7.8 ശതമാനമെന്ന മാതൃകാപരമായ ജിഡിപി വളർച്ച വലിയനേട്ടമാണ്. ആഗോള അസ്ഥിരതകൾക്കിടയിലും എണ്ണവിലവർധനയും വിതരണശൃംഖലയിലെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യക്ക് ഇത്തരമൊരു വളർച്ച നേടാനായത് ജനങ്ങളുടെ കൂട്ടായ കരുത്തുകൊണ്ടാണ്. ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു, ഒരിക്കൽക്കൂടി’ എന്നായിരുന്നു മോദിയുടെ കുറിപ്പ്.






