കരിപ്പൂര്‍: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ രണ്ട് മലയാളി വനിതകള്‍ക്ക് ഇത് പുതു ജന്മം. വിമാനത്തില്‍വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ശരീരം തളർന്ന എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് കൃത്യസമയത്ത് ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റിയത്.
ഉംറ തീർഥാടക സംഘത്തിലെ നാല് ഡോക്ടർമാരായ മഞ്ചേരി മെഡിക്കൽ കോളജിലെ ജനറൽ സർജൻ ബാസിം മേലേതൊടി, ഭാര്യ വണ്ടൂർ നിംസ് ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് മർജാൻ അബ്ദുൽ നസീർ, മർജാന്റെ സഹോദരി തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിലെ ഇഎൻടി സ്പെഷലിസ്റ്റ് ഹഫീഫ അബ്ദുൽ നസീർ, ഹഫീഫയുടെ ഭർത്താവ് കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധൻ സബീൽ അബ്ദുല്ല എന്നിവരാണ് യാത്രക്കാർക്ക് ആകാശത്ത് രക്ഷകരായത്.
കെഎൻഎമ്മിന്റെ നേതൃത്വത്തിലുള്ള ഉംറ തീർഥാടക സംഘത്തിലായിരുന്നു ഡോക്ടർമാരും ആയിഷയും ഉണ്ടായിരുന്നത്. സൗദി സമയം ഞായറാഴ്ച പുലർച്ചെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. കരിപ്പൂരിൽ വിമാനമിറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപായിരുന്നു യാത്രക്കാര്‍ക്ക് ആയിഷയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്.
തളര്‍ന്നുവീണ ആയിഷയ്ക്ക് ഏറെനേരം പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ചലനമറ്റ നിലയിലായിരുന്നു. ഡോക്ടർമാരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആയിഷയ്ക്ക് ജീവൻ തിരിച്ചുകിട്ടിയത്. മറ്റൊരു ഉംറ സംഘത്തിലായിരുന്നു ഫറോക്ക് സ്വദേശിനി പാത്തൈ എന്ന തീർഥാടകയുണ്ടായിരുന്നത്. തളർന്നുവീണ ഇവർക്കും കൃത്യസമയത്ത് ചികിത്സ നൽകി.