വാഷിങ്ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ മേധാവി റോബർട്ട് എസ്. മുള്ളർ (81) അന്തരിച്ചു. റോബർട്ട് മുള്ളർ വെള്ളിയാഴ്ച രാത്രി അന്തരിച്ച വിവരം അങ്ങേയറ്റത്തെ ദുഃഖത്തോടെ അറിയിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവും റഷ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു മുള്ളർ. അദ്ദേഹത്തിന്റെ മരണവാർത്തയിൽ സന്തോഷക്കുറിപ്പ് പങ്കുവച്ചാണ് ട്രംപ് പ്രതികരിച്ചത്. ‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു. നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല!’, ട്രംപ് പറഞ്ഞു.
2001 സെപ്റ്റംബർ 11-ലെ ആക്രമണത്തിന് ഒരാഴ്ച മുൻപ് എഫ്.ബി.ഐ. ഡയറക്ടറായി ചുമതലയേറ്റ മുള്ളർ, ഏജൻസിയുടെ പ്രവർത്തനശൈലിയെ അടിമുടി പരിഷ്കരിച്ച മേധാവിയായാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷ് ആണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. 12 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സേവനകാലത്ത് ഇരു രാഷ്ട്രീയ പാർട്ടികളിൽനിന്നുമുള്ള പ്രസിഡന്റുമാർക്ക് കീഴിൽ അദ്ദേഹം പ്രവർത്തിച്ചു.
പിന്നീട്, 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ട്രംപിന്റെ പ്രചാരണവിഭാഗം റഷ്യയുമായി ചേർന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് നീതിന്യായ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ചുമതല റോബർട്ട് എസ്. മുള്ളർക്കായിരുന്നു. ഇതോടെ മുള്ളർ ട്രംപിന്റെ കണ്ണിലെ കരടായി മാറി.






