വിഴിഞ്ഞം: സ്വർണ പണയ തട്ടിപ്പിനിരയായി രണ്ട് യുവതികൾ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി സിന്ധു കുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ ഇടപാട് നടന്നതായി പോലീസ് വെളിപ്പെടുത്തൽ. കൂടാതെ ഒരു ബാങ്കിൽ മാത്രം പ്രതിക്ക് 4 അക്കൗണ്ടുകളും മറ്റ് 2 ബാങ്കുകളിൽ 2 അക്കൗണ്ടും ഉണ്ട്. ഇതിന്റെ വിശദാംശങ്ങളും പിടിച്ചെടുത്ത ഫോണുകളും പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതുപോലെ പ്രതിക്കെതിരെ നിലവിൽ 17 പരാതികൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ പരാതി വരുന്ന സാഹചര്യത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം 175 പവനിലേറെ സിന്ധു തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. വസ്തു ആധാരം കൈക്കലാക്കിയും വായ്പ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അടുത്ത ആഴ്ച അപേക്ഷ നൽകും. ഇവരോട് അടുപ്പമുള്ള മറ്റ് സൊസൈറ്റികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
കഴിഞ്ഞയാഴ്ചയാണ് ഇവരുട തട്ടിപ്പിനിരയായ സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) എന്നിവർ ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും ജ്യൂസിൽ വിഷം ചേർത്ത് ജീവനൊടുക്കുകയായിരുന്നു. ഇവരിൽ നിന്ന് പ്രതി 70 പവൻ സ്വർണം തട്ടിയെടുത്തതായാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.


















































