ലക്നൗ: ഉത്തർപ്രദേശിൽ വിഷ്ണുവിൻ്റെ അവതാരങ്ങളോടു സാദൃശ്യമുള്ള ഉരുളക്കിഴങ്ങിനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ബറേലിയിലെ കൈമ ഗ്രാമത്തിലെ കർഷകൻ രാം പ്രകാശിന്റെ വയലിൽ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിനെയാണ് സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. ഉരുളക്കിഴങ്ങിന് ദൈവരൂപത്തിന്റെ സാദൃശ്യമുണ്ടെന്നാണ് ക്ഷേത്രത്തിലെ തന്ത്രി പറയുന്നത്.
മഹാവിഷ്ണുവിന്റെ അവതാരങ്ങളായ വരാഹം, കൂർമം, മത്സ്യം, പാമ്പ് എന്നിവയുടെ രൂപങ്ങൾ ഉരുളക്കിഴങ്ങിലുണ്ടെന്നാണ് ഭക്തരുടെ അവകാശവാദം. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാൻ ദിനംപ്രതി ക്ഷേത്രത്തിലേക്കെത്തുന്നത്. ഭഗവാൻ കൽക്കി സംഭാലിൽ അവതരിക്കാൻ പോകുന്നതിന്റെ അടയാളമാണ് ഈ ഉരുളക്കിഴങ്ങെന്നാണ് ക്ഷേത്രത്തിലെ തന്ത്രി പറയുന്നത്.
പതിവുപോലെ വയലിൽ വിളവെടുക്കുന്നതിനിടെയാണ് രാം പ്രകാശിനു സാധാരണയിലും അധിക വലിപ്പവും രൂപവുമുള്ള ഉരുളക്കിഴങ്ങ് ലഭിച്ചത്. ഉടൻതന്നെ ഈ ഉരുളക്കിഴങ്ങ് അദ്ദേഹം തുളസി മാനസ് ക്ഷേത്രത്തിലെത്തിക്കുകയും ക്ഷേത്ര തന്ത്രി ശ്രീരാമ വിഗ്രഹത്തിനടുത്തായി പ്രതിഷ്ഠിക്കുകയുമായിരുന്നു.