തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളോടു പ്രതികരിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോകിനെതിരെ സർക്കാർ. സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ സസ്‌പെൻഡ് ചെയ്തതായി കാട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നിയമസഭാ തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പല മാധ്യമങ്ങളിലും സർക്കാർ നയങ്ങളെ വിമർശിക്കുന്ന തരത്തിൽ ബി.അശോക് സംസാരിച്ചിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിൽ ഇടപെട്ടുവെന്നും പ്രതികരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അശോകിന്റെ പ്രതികരണങ്ങൾ ചട്ടം 7(2)ന് വിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ സസ്‌പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് ബി. അശോക് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിനെതിരെ എന്തു തരം പ്രസ്താവനയാണ് താൻ നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഉത്തരവിന് നിയമപരമായി നിലനിൽപുണ്ടെന്നു കരുതുന്നില്ല. സർക്കാർ മാറുന്ന സമയത്ത് തത്കാലം നിയമനടപടിക്ക് പോകുന്നില്ലെന്ന് സസ്‌പെൻഷന് പിന്നാലെ ബി. അശോക് പ്രതികരിച്ചു.


















































