ബോളിവുഡ് ചലച്ചിത്രമേഖലയിൽ പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ട് നടൻ അന്നു കപൂറിന്റെ പുതിയ പരാമർശങ്ങൾ. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചില പുരുഷ താരങ്ങൾ നിയന്ത്രണംവിട്ടു പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നായുരുന്നു അദ്ദേഹത്തിന്റെ വിവാദ വെളിപ്പെടുത്തൽ. സംവിധായകൻ കട്ട് പറഞ്ഞാലും ഈ നടന്മാർ ഇത്തരം രംഗങ്ങൾ നിർത്താതെ തുടരുമെന്നും അദ്ദേഹം തുറന്നടിച്ചു.
ചില താരങ്ങൾ ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തെ ബോധപൂർവ്വം മുതലെടുക്കാറുണ്ടെന്ന് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ അന്നു കപൂർ പറഞ്ഞു. ഇത്തരമൊരു സംഭവം താൻ നേരിട്ട് കണ്ടിട്ടുണ്ട്. താൻ അത്തരം പ്രവർത്തികളിൽ ഒരിക്കലും ഏർപ്പെട്ടിട്ടില്ലെന്നും അന്നു കപൂർ ഈ അഭിമുഖത്തിൽ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി. സംവിധായകൻ സീൻ അവസാനിപ്പിക്കാൻ പറഞ്ഞിട്ടും ആ നടൻ നിർത്തിയില്ല. ഒടുവിൽ ആ നടന്റെ കയ്യിൽ നിന്നും കഷ്ടപ്പെട്ട് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു നടി. ആ നടിക്ക് ഉണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. അവർ രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല. അതേസമയം ആ സംഭവത്തിൽ ഉൾപ്പെട്ട നടീനടന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല, എന്നാൽ നടി ഈ അഭിമുഖം കണ്ടാൽ, തന്റെ വാക്കുകളെ ശരിവെക്കുമെന്നും കൂട്ടിച്ചേർത്തു.
പക്ഷെ സിനിമയിൽ താൻ എപ്പോഴും പ്രൊഫഷണലായിട്ടാണ് ഇത്തരം രംഗങ്ങളെ കാണുന്നതെന്നും അന്നു പറഞ്ഞു. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് ഒപ്പമുള്ള നടിക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്ന് മാത്രമേ താൻ ചോദിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾ അവരെ കൂടുതൽ അസ്വസ്ഥരാക്കിയേക്കാം എന്നതിനാലാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്നു കപൂർ ഏറ്റവും ഒടുവിലായി അഭിനയിച്ചത് അക്ഷയ് കുമാർ നായകനായി ബോക്സ് ഓഫീസിൽ വൻവിജയമായ ‘ജോളി എൽഎൽബി 3’ എന്ന ചിത്രത്തിലാണ്. അതേസമയം സിനിമാ സെറ്റുകളിലെ ഇത്തരം മോശം പ്രവണതകളെക്കുറിച്ചുള്ള അന്നു കപൂറിന്റെ വെളിപ്പെടുത്തൽ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും ഒമ്പതു വയസ്സുകാരൻ മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു


















































