വാഷിംഗ്ടൺ: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ അമേരിക്ക കൈക്കലാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്കയുടെ ബി2 ബോംബറുകൾ സൃഷ്ടിച്ച ന്യൂക്ലിയർ ‘ഡസ്റ്റ്’ ഒരു തരത്തിലുള്ള പണമിടപാടുകളുമില്ലാതെ അമേരിക്ക പിടിച്ചെടുക്കും.
അതുപോലെ ഈ കരാറിന് ലെബനനുമായി ബന്ധമില്ലെന്നും ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ട്രംപ് അറിയിച്ചു. ലെബനൻ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ അമേരിക്ക അതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അമേരിക്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നും ഇതിനായി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ എല്ലാം അവസാനിച്ചുവെന്നും ട്രംപ് അറിയിച്ചു. നാറ്റോ സഖ്യത്തിൽ നിന്നും സഹായ വാഗ്ദാനം ലഭിച്ചു. അവരുടെ കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കാൻ താൻ അവരോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. ആവശ്യമുള്ളപ്പോൾ ഉപയോഗമില്ലാത്ത വെറും കടലാസ് പുലിയാണ് നാറ്റോയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറച്ചു. സൗദി അറബ്യയ്ക്കും യുഎഇയ്ക്കും ഖത്തറിനും അവരുടെ ധീരതയ്ക്കും പിന്തുണയ്ക്കും ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. അതുപോലെ ഇറാൻ ഹോർമുസ് കടലിടുക്ക് ഇനി അടയ്ക്കില്ലന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്തിനെതിരെയുള്ള ആയുധമായി ഹോർമുസിനെ ഇനി ഉപയോഗിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.















































