ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വ്യാപക പരിശോധനയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ക്രിമിനലുകളെന്ന് ഡൽഹി പോലീസിന്റെ കണ്ടെത്തൽ. പ്രതിഷേധ സ്ഥലത്തും പരിസരങ്ങളിലും ഉണ്ടായിരുന്ന 2,873 പേരെ പരിശോധിച്ചതിൽ 989 പേർക്ക് മുൻപ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകം, കവർച്ച, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകളെതിരായ കുറ്റങ്ങൾ, ആയുധനിയമ ലംഘനങ്ങൾ, മയക്കുമരുന്ന് കേസുകൾ തുടങ്ങി ഗുരുതര സ്വഭാവമുള്ള കേസുകളാണ് ഇവരിൽ പലർക്കുമുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ജൂലൈ 20-ന് നടന്ന “സൻസദ് ചലോ” പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 200-ത്തിലധികം പോലീസ് ഉദ്യോഗസ്ഥർക്കും 65 പ്രതിഷേധക്കാരും പരുക്കേറ്റിരുന്നു. സമാധാനപരമായ പ്രതിഷേധത്തിൽ സുരക്ഷാസേന പെല്ലറ്റ് ഗൺ ഉപയോഗിച്ചുവെന്നാരോപണം പ്രതിഷേധക്കാർ ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്.
പരിശോധനയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 101 പേർക്ക് കൊലപാതക കേസുകളും 62 പേർക്ക് കൊലപാതകശ്രമ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 284 പേർ കവർച്ചയും കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്. 229 പേർ ആയുധനിയമ ലംഘന കേസുകളിൽ ഉൾപ്പെട്ടവരാണ്. 135 പേർ സ്നാച്ചിംഗ് കേസുകളിലും 67 പേർ മയക്കുമരുന്ന് കേസുകളിലും പ്രതികളായി. 61 പേർക്ക് ബലാത്സംഗ കേസുകളും 25 പേർക്ക് സ്ത്രീകളെതിരായ കുറ്റകേസുകളും 19 പേർക്ക് തട്ടിക്കൊണ്ടുപോകൽ കേസുകളും 6 പേർക്ക് കുട്ടികളോടുള്ള ലൈംഗിക അതിക്രമം സംബന്ധിച്ച പോക്സോ കേസുകളും ഉണ്ടെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. ഇവരിൽ പലരും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നും കണ്ടെത്തി.
കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരിൽ 42 പേർക്ക് ഒന്നിലധികം കേസുകൾ ഉണ്ടായപ്പോൾ 12 പേർക്ക് 10-ൽ അധികം കേസുകൾ ഉണ്ട്. കൊലപാതകശ്രമ കേസുകളിൽ 62 പേരിൽ 25 പേർക്ക് ഒന്നിലധികം കേസുകൾ കണ്ടെത്തി. കവർച്ച കേസുകളിൽ 284 പേരിൽ 155 പേർക്ക് ഒന്നിലധികം കേസുകൾ ഉണ്ടായിരുന്നുവെന്നും 31 പേർക്ക് 10-ൽ അധികം കേസുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ബലാത്സംഗം, സ്ത്രീകളെതിരായ കുറ്റങ്ങൾ, NDPS കേസുകൾ എന്നിവയിലും നിരവധി പേർക്ക് ഒന്നിലധികം കേസുകൾ ഉള്ളതായി കണ്ടെത്തി.
അതേസമയം പരിശോധനയുടെ ഭാഗമായി വിവിധ ജില്ലാ പോലീസ് യൂണിറ്റുകൾ ചേർന്ന് 216 ക്രിമിനൽ ഡോസിയറുകളും പരിശോധിച്ചു. വെസ്റ്റ് ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഡോസിയറുകൾ ലഭിച്ചത്. തുടർന്ന് നോർത്ത് ഈസ്റ്റ്, സൗത്ത്, സെൻട്രൽ, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങളും ഉൾപ്പെടുത്തി സമഗ്രമായ പരിശോധന നടത്തി. ജൂലൈ 20-ലെ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും, ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചറിഞ്ഞ് കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുന്നതിനാണ് ഈ കണ്ടെത്തലുകൾ സഹായകരമാകുന്നതെന്നും പോലീസ് അറിയിച്ചു.


















































