കാഞ്ഞങ്ങാട്: തൃക്കരിപ്പൂരും ഉറച്ചകോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഉദുമയും നഷ്ടമായതിനു പിന്നാലെ ജില്ലാ നേതൃത്വത്തെത്തിനെതിരെ ചോദ്യങ്ങളുമായി സി.പി.എം. പ്രവർത്തകർ. തളിപ്പറമ്പിന്റെയും പയ്യന്നൂരിന്റെയും കാര്യം പറയേണ്ട. അവിടെ പാർട്ടിക്ക് സീറ്റ് നഷ്ടപ്പെടാൻ തക്കതായ കാരണങ്ങളുണ്ട്. കേരളത്തിലെ ആകെ ട്രെൻഡിന്റെ കാര്യവും പറയേണ്ട. അങ്ങനെയെങ്കിൽ തലശ്ശേരിയിലും ധർമടത്തും കല്യാശ്ശേരിയിലും അഴീക്കോട്ടും മട്ടന്നൂരിലും കൂത്തുപറമ്പുമൊന്നും കിട്ടില്ലായിരുന്നല്ലോ. കണ്ണൂർ ജില്ലയിലെ ഈ മണ്ഡലങ്ങളിലെ പാർട്ടിക്കരുത്ത് അതുപോലെയോ അതിനേക്കാൾ അധികമോ ആണ് തൃക്കരിപ്പൂരിലും ഉദുമയിലും. എന്നിട്ടും എന്തുകൊണ്ട് തോറ്റു’- കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചും ചോദ്യങ്ങളിലേക്ക് അക്കമിട്ടും പ്രവർത്തകരും താഴെത്തട്ടിലെ നേതാക്കളും ജില്ലാ നേതാക്കളോട് ചോദ്യങ്ങൾ ഉയർത്തുന്നു.
പാർട്ടി ബ്രാഞ്ച് യോഗങ്ങളോ ലോക്കൽ, ഏരിയാ കമ്മിറ്റി യോഗങ്ങളോ ഒന്നും നടക്കുന്നതിന് മുൻപേതന്നെ ഇത്തരം ചോദ്യങ്ങൾ പരസ്യമായി ഉയർത്തുന്നതും ഇതാദ്യം. മടിക്കൈ, കയ്യൂർ തുടങ്ങി പാർട്ടിയുടെ എക്കാലത്തെയും കരുത്തുറ്റ ഗ്രാമങ്ങളിൽനിന്നടക്കം നേതാക്കളെ ഫോണിൽ വിളിച്ചും നേരിൽ കാണുമ്പോഴും സാധാരണ പ്രവർത്തകർ ഇക്കാര്യം തുറന്നുചോദിക്കുന്നു. പാർട്ടി വേദികളിലാണ് ചോദ്യമുന്നയിക്കേണ്ടതെന്നും മറുപടി അവിടെയുണ്ടാകുമെന്നും പറഞ്ഞ് കൈയൊഴിയാൻ ശ്രമിക്കുന്നു ലോക്കൽ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും സി.പി.എം. ഗ്രാമങ്ങളിൽ പ്രതിഷേധ സ്വരമുയരുന്നു. പാർട്ടിയുടെ സജീവ പ്രവർത്തകർ പരസ്പരം പറയുന്നുണ്ടെങ്കിലും വിഷയത്തിൽ സാമൂഹികമാധ്യമങ്ങളെ കൂട്ടുപിടിക്കുന്നില്ല.
എന്നാൽ അനുഭാവികൾ അങ്ങനെയല്ല, തളിപ്പറമ്പിലെയും പയ്യന്നൂരിലെയും അമ്പലപ്പുഴയിലെയും പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിക്കുണ്ടെന്ന ആക്ഷേപമാണുയർത്തുന്നത്. അവർ സാമൂഹിക മാധ്യമങ്ങളിൽ പരോക്ഷമായുള്ള പോസ്റ്റുകളിടുന്നു. ചില പോസ്റ്റുകൾക്ക് താഴെ സംസ്ഥാന നേതൃത്വത്തിനെതിരെ കമന്റുകളുമിടുന്നു. തൃക്കരിപ്പൂരിലെ ഫലം വന്നപ്പോൾ തളർന്നുപോയെന്നാണ് ഒരു ജില്ലാ നേതാവ് സംസ്ഥാനത്തെ മറ്റൊരു നേതാവിനോട് പറഞ്ഞത്. സജീവ പാർട്ടിപ്രവർത്തകനായ ഒരാൾ വാട്‌സാപ്പിലിട്ട കമന്റ് ഇങ്ങനെ: ’രൂപവത്കരിച്ചതുമുതൽ കൈവിട്ടുപോയിട്ടില്ലാത്ത ആ മണ്ഡലം പുറത്തുനിന്ന് വന്നയാൾ പിടിച്ചെടുത്തില്ലേ, സഹിക്കാൻ പറ്റുന്നില്ല.’






