പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മതപണ്ഡിതർ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല, പുരുഷന്മാരെയാണെന്നും കാന്തപുരമായാലും മറ്റേതെങ്കിലും മൗലവിയായാലും അതാണ് ചെയ്യേണ്ടതെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. വി.ഡി. സതീശന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പാലോളിയുടെ വിമർശനം.
യുദ്ധത്തിനിറങ്ങിയ ചരിത്രമാണ് മുസ്ലിം സ്ത്രീകൾക്കുള്ളതെന്നും ഇന്ന് ഏറ്റവും കൂടുതൽ അടിമത്തം അനുഭവിക്കുന്നത് മുസ്ലിം സ്ത്രീകളാണെന്നും പാലോളി പറഞ്ഞു. അധികാരക്കസേരയ്ക്ക് കോട്ടം തട്ടുന്ന വിഷയങ്ങളിലൊന്നും മുസ്ലിം ലീഗ് പ്രതികരിക്കാറില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, കാന്തപുരത്തിന്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും വിയോജിപ്പ് പരസ്യമാക്കിയിരുന്നു. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും ഇത്തരം പ്രസ്താവനകളോട് ശക്തമായ എതിർപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യുഡിഎഫിലെയും എൽഡിഎഫിലെയും മറ്റ് നേതാക്കൾ പ്രതികരിച്ചതിൽനിന്ന് വ്യത്യസ്തമായാണ് വി.ഡി. സതീശൻ കാന്തപുരത്തിന്റെ വിവാദ സർക്കുലറിൽ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതിനെക്കുറിച്ചുള്ള കാന്തപുരത്തിന്റെ നിലപാട് 19-ാം നൂറ്റാണ്ടിലേതാണെന്നും കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നബിദിന റാലിയുടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യമുണ്ടായതാണ് കാന്തപുരത്തെയും അദ്ദേഹത്തിന്റെ സംഘടനയെയും പ്രകോപിപ്പിച്ചതെന്നാണ് വിമർശനം. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്നതടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്.
അതേസമയം, സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഇതിനിടെ പി.കെ. ശ്രീമതിയുടെയും പി. ജയരാജന്റെയും നിലപാടുകളിൽനിന്ന് വ്യത്യസ്തമായി സിപിഎം നേതാക്കളായ ടി.കെ. ഹംസയും കെ.ടി. ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തെത്തി.






