കൊല്ലം: സി.പി.ഐ. കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ പാർട്ടി സമ്മേളനത്തിന് ശേഷം രൂപവത്കരിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത മുതിർന്ന നേതാവ്, പാർട്ടിയിൽ തിരുത്തൽ ആരംഭിക്കേണ്ടത് താഴെത്തട്ടിൽ നിന്നല്ല, മറിച്ച് മുകളിൽ നിന്നാകണമെന്നും അഭിപ്രായപ്പെട്ടു.
ജില്ലയിലെ പാർട്ടിയെ സി.പി.എമ്മിൽ ലയിപ്പിക്കുന്നതാണ് നല്ലതെന്ന പരാമർശവും യോഗത്തിനിടെ ഉണ്ടായതായാണ് വിവരം. എന്നാൽ ഈ പരാമർശത്തോട് മറ്റ് അംഗങ്ങൾ പ്രതികരിക്കാതിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുള്ള കിഴക്കൻ മേഖലയിലെ ഒരു കൗൺസിൽ അംഗവും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതായാണ് സൂചന.
മെമ്പർഷിപ്പ് ഉൾപ്പെടെയുള്ള സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് വിശകലനം ഔദ്യോഗിക അജൻഡയായി ഉൾപ്പെടുത്തിയിരുന്നില്ല. എന്നിരുന്നാലും തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയർന്നത്. മറ്റ് അംഗങ്ങൾ തിരഞ്ഞെടുപ്പ് വിഷയത്തിൽ അധികം പ്രതികരിച്ചില്ലെന്നും അറിയുന്നു.
സംസ്ഥാന നേതൃത്വവുമായി അടുത്തകാലത്തായി അഭിപ്രായഭിന്നത പുലർത്തുന്ന നേതാവാണ് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ജൂൺ 3, 4 തീയതികളിൽ ജില്ലാ എക്സിക്യുട്ടീവും ജില്ലാ കൗൺസിലും ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.
ഇതിന് മുന്നോടിയായി വിവിധ മണ്ഡലങ്ങളിൽ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വിശകലന യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. പാർട്ടി മത്സരിച്ച മണ്ഡലങ്ങളിൽ മാത്രമല്ല, ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യോഗങ്ങൾ നടത്താനാണ് ആലോചന.
സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി, ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.
സി.പി.ഐക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയായ കൊല്ലത്ത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലം ബി.ജെ.പി സ്വന്തമാക്കിയത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. രാജേന്ദ്രൻ പ്രതിനിധീകരിച്ചിരുന്ന സിറ്റിങ് സീറ്റായിരുന്നു ചാത്തന്നൂർ.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തന്നെ മത്സരരംഗത്തിറങ്ങിയതാണ് പരാജയങ്ങൾക്ക് കാരണമായതെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ചാത്തന്നൂരിൽ ബി.ജെ.പി വിജയിക്കാനുള്ള പ്രധാന കാരണം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തനശൈലിയാണെന്ന ആരോപണവും ഉണ്ടായി.
അടൂരിൽ പുറത്തുനിന്നുള്ള സ്ഥാനാർഥിയെ ഇറക്കിയതും വൈക്കം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായതും ചർച്ചയായി. ഈ വിഷയങ്ങളിൽ അടിയന്തരമായി ഗൗരവമായ ചർച്ച വേണമെന്ന ആവശ്യം ജില്ലാ എക്സിക്യുട്ടീവിലും മറ്റ് നേതൃയോഗങ്ങളിലും ശക്തമായി ഉയർന്നതായാണ് വിവരം.


















































