ന്യൂഡൽഹി: പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്ക് വഴിവെക്കുന്ന നീക്കമായി മമതാ ബാനർജിയും സോണിയ ഗാന്ധിയും. ഇരുവരും തമ്മിൽ ചൊവ്വാഴ്ച ഡൽഹിയിലെ 10, ജനപഥിൽ നിർണായക കൂടിക്കാഴ്ച നടത്തി. അതേസമയം അഞ്ച് വർഷത്തിന് ശേഷമുള്ള ആദ്യ ക്ലോസ്‌ഡ്- ഡോർ ചർച്ചയായതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം നൽകപ്പെടുന്നുണ്ട്.
ഇന്ത്യ ബ്ലോക്ക് യോഗത്തിലുണ്ടായ സൗഹൃദ നിമിഷങ്ങൾക്ക് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുണ്ടായ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതും ഭാവി രാഷ്ട്രീയ തന്ത്രങ്ങളും ചർച്ചയായതായാണ് സൂചന. അതേസമയം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ തൃണമൂൽ കോൺഗ്ര ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പാർട്ടിക്കുള്ളിൽ കലാപസാഹചര്യം നിലനിൽക്കുകയും നിരവധി എംഎൽഎമാരും എംപിമാരും നേതൃത്വത്തിനെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ചില നേതാക്കളുടെ രാജിയും പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
ഇത്തരം സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വവുമായി ബന്ധം പുനർക്രമീകരിക്കാൻ മമത ശ്രമിക്കുന്നതെന്ന വിലയിരുത്തലുകൾ ഉയരുന്നത്. കോൺഗ്രസിം തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ബന്ധം ഏറെക്കാലമായി സങ്കീർണ്ണമായിരുന്നെങ്കിലും, ഇരുപാർട്ടികളും ഇന്ത്യാ ബ്ലോക്കിൽ സഹകരിക്കുന്നുണ്ടുതാനും.
യോഗത്തിൽ, പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മമത ഉന്നയിച്ചതായി അറിയുന്നു. പൊതുജനപ്രശ്നങ്ങളിൽ സംയുക്ത നിലപാട് കൈക്കൊള്ളുകയും പരസ്പരം പൊതു വേദികളിൽ വിമർശനം ഒഴിവാക്കുകയും ചെയ്യണമെന്ന് അവർ നിർദേശിച്ചു. കൂടാതെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനിടെ ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ആശങ്കകൾ പങ്കുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നെരത്തെ ഇന്ത്യ സഖ്യയോഗത്തിനിടെ മമതയും സോണിയയും തമ്മിൽ നടന്ന സൗഹൃദ ഹഗ് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് “വാക്കുകൾക്കപ്പുറം സംസാരിച്ച പുഞ്ചിരികൾ” എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, ഈ കൂടിക്കാഴ്ചയെ തുടർന്ന് കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിൽ കൂടുതൽ അടുത്ത ബന്ധം രൂപപ്പെടുമോ എന്ന ചർച്ചകൾ ശക്തമായിട്ടുണ്ട്. എങ്കിലും ലയന സാധ്യതകൾ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ നേതൃത്വത്തെ വിമർശിച്ചിരുന്ന മമതയുടെ പുതിയ നീക്കം പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി നിരീക്ഷകർ കാണുന്നു.
അതേസമയം തിങ്കളാഴ്ച ഇന്ത്യാ സഖ്യ നേതാക്കൾ തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും സോണിയ- മമത കൂടിക്കാഴ്ച നടന്നത്. ബുധനാഴ്ച മമതയുടെ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ടിഎംസി നേതാക്കൾ കോൺഗ്രസ് നേതാക്കളുമായി തുടരെത്തുടരെ കൂടിക്കാഴ്ചകൾ നടത്തിയതിന് പിന്നാലെ ടിഎംസി കോൺഗ്രസിൽ ലയിക്കാനൊരുങ്ങുന്നെന്ന ഊഹാപോഹം പ്രചരിച്ചു തുടങ്ങിയിട്ടുമുണ്ട്.
അതേസമയം, ബിജെപിക്കെതിരായ വലിയ പോരാട്ടത്തിൽ, പ്രതിപക്ഷസഖ്യത്തിനുള്ളിൽ കോൺഗ്രസുമായി ചേർന്ന് രാഷ്ട്രീയമായി പ്രവർത്തിക്കാനാണ് ടിഎംസിയോട് സോണിയ ആവശ്യപ്പെട്ടതതെന്നും അല്ലാതെ ഇരുപാർട്ടികളും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള ലയനത്തെക്കുറിച്ചല്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
രാഹുലിന്റെ ജൻപഥിലെ വസതിയിലായിരുന്നു അഭിഷേക് ബാനർജിയുമായുള്ള കൂടിക്കാഴ്ച നടന്നത്. അരമണിക്കൂറോളം ആ കൂടിക്കാഴ്ച നീണ്ടു. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും 2029-ലെ പൊതു തെരഞ്ഞെടുപ്പിൽ സംയുക്ത തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ചർച്ചയെന്നാണ് വിവരം.

















































