ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരവും മോർഫ് ചെയ്തതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനും നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കുമെതിരെ തെലങ്കാനയിൽ കേസ്. ഹൈദരാബാദ് സൈബർ ക്രൈം പോലീസാണ് കേസെടുത്തത്.
കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. തെലങ്കാന ബിജെപി പ്രവർത്തകൻ ടി. സായികിരൺ ഗൗഡും വ്യവസായി എസ്. അരവിന്ദ് റെഡ്ഡിയും നൽകിയ പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
പ്രധാനമന്ത്രിയെ അശ്ലീലവും അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയിൽ ചിത്രീകരിക്കുന്നതായി ആരോപിക്കപ്പെടുന്ന നിരവധി എഐ നിർമിത വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിനിടെ ശ്രദ്ധയിൽപ്പെട്ടതായി പരാതിക്കാർ പറഞ്ഞു.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിദ്വേഷം വളർത്താനും സമാധാനം തകർക്കാനും വ്യക്തികളുടെ അന്തസ്സിനെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടാണ് ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതെന്നാണ് പരാതിയിലെ ആരോപണം. പോസ്റ്റുകൾക്ക് താഴെ വന്ന വിദ്വേഷപരമായ കമന്റുകൾ ഇത്തരം ഉള്ളടക്കങ്ങളുടെ വ്യാപനം വർധിപ്പിച്ചതായും പരാതിക്കാർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഒരു വീഡിയോ സാങ്കേതിക തകരാറിനെ തുടർന്ന് താൽക്കാലികമായി ബ്ലോക്ക് ചെയ്ത സംഭവവും നേരത്തെ വിവാദമായിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹൈദരാബാദിൽ മെറ്റാ ഇന്ത്യ മേധാവിക്കെതിരെ ഉൾപ്പെടെ നിയമനടപടി ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രിയുടേത് ഉൾപ്പെടെയുള്ള പ്രമുഖരുടെ സമൂഹമാധ്യമ പോസ്റ്റുകളിൽ കർശന പരിശോധന ഉറപ്പാക്കാൻ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മെറ്റാ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഭാവിയിൽ തടസ്സങ്ങളോ നടപടികളോ ഉണ്ടാകുന്ന സാഹചര്യത്തിൽ മെറ്റയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ നടപടി സ്വീകരിക്കൂ എന്നും കമ്പനി അറിയിച്ചതായാണ് വിവരം.
ഉള്ളടക്ക നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മെറ്റാ പ്രതിനിധികൾ കേന്ദ്ര സർക്കാരുമായി ഉടൻ ഉന്നതതല കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ജന്തർ മന്തറിലും ജൂലൈ 20ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിനിടയിലും പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിൽ ഡൽഹി പോലീസും നടപടി ശക്തമാക്കിയിട്ടുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ വാർത്താ പോർട്ടലുകളുടെ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ഡൽഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.


















































