പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകൾക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. അമ്മയുടെയും കുഞ്ഞിന്റെയും ഉൾപ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങളാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾക്ക് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോരത്ത് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പുതൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങൾ തുടർനടപടികൾക്കായി മാറ്റി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഇവിടെ എത്തിച്ചതിന്റെ സാഹചര്യം ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.






