ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണം തടയാൻ ശ്രമിച്ച നഗരസഭാ കൗൺസിലറും ജില്ലാ ഭാരവാഹിയുമായ ബിജെപി നേതാവിനെ നാട്ടുകാർ റോഡിലിട്ട് മർദിച്ചു. ഒരു സ്ത്രീ കൗൺസിലറുടെ കോളറിന് കുത്തിപ്പിടിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഷാമിലി നഗരസഭയിലെ വാർഡ് 16-ലെ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ അനിൽ ഉപാധ്യായക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ദയാനന്ദ് നഗർ വാർഡ് 16ലെ കൗൺസിലർ അനിൽ ഉപാധ്യായയ്ക്കാണ് മർദനമേറ്റത്. ഒരു സ്ത്രീ കൗൺസിലറുടെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പിന്നിൽ ഒരു വയോധികൻ കൗൺസിലറെ മർദിക്കുന്നതും വീഡിയോയിൽ കാണാം.
ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഡ്രെയിനേജ് നിർമാണവുമായി ബന്ധപ്പെട്ടാണ് പ്രദേശവാസികളും കൗൺസിലറും തമ്മിൽ തർക്കമുണ്ടായത്. വെള്ളിയാഴ്ച രാത്രി കരാറുകാരൻ ഡ്രെയിനേജ് നിർമാണത്തിനായി എത്തിയിരുന്നെങ്കിലും അനിൽ ഉപാധ്യായ ജോലി തടഞ്ഞിരുന്നു. ഡ്രെയിനേജ് നിർമിച്ചാൽ പിന്നിലെ റോഡിൽ വെള്ളക്കെട്ടുണ്ടാകുമെന്നായിരുന്നു കൗൺസിലറുടെ വാദം. ഇതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലായി.
ശനിയാഴ്ച രാവിലെ അനിൽ ഉപാധ്യായ നഗരസഭാ ഓഫീസിലെത്തിയതോടെയാണ് തർക്കം വീണ്ടും രൂക്ഷമായത്. നഗരസഭാ ചെയർമാൻ അരവിന്ദ് സംഗലിന്റെ സാന്നിധ്യത്തിൽ ഡ്രെയിനേജ് നിർമാണത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ചർച്ചയ്ക്ക് ശേഷം കൗൺസിലർ നഗര പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ പ്രദേശവാസികൾ പിന്നാലെയെത്തുകയും റോഡിൽവച്ച് വളഞ്ഞ് മർദിക്കുകയുമായിരുന്നു എന്നാണ് ആരോപണം.
നഗരസഭാ ചെയർമാന്റെ പ്രേരണയിലാണ് തന്നെ മർദിച്ചതെന്നാണ് കൗൺസിലറുടെ ആരോപണം. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്കെതിരെ അനിൽ ഉപാധ്യായ പരാതി നൽകി. നഗരസഭാ ചെയർമാൻ അരവിന്ദ്, രാജ്കുമാർ ശർമ എന്ന വൈദ്യ്ജി, ഹർഷ്, ബാരു, അർച്ചന ശർമ, അമരേഷ് എന്നിവരാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്.
അതേസമയം, കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രദേശത്തെ സ്ത്രീകളും നാട്ടുകാരും ഉന്നയിക്കുന്നത്. കൗശാംബി വിഹാർ പ്രദേശത്ത് ഏകദേശം രണ്ട് വർഷമായി ഡ്രെയിനേജിന്റേയും വെള്ളക്കെട്ടിന്റെയും പ്രശ്നം നിലനിൽക്കുകയാണെന്നും പലതവണ കൗൺസിലറോട് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും അവർ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ കോളനിയിൽനിന്ന് പിന്തുണ ലഭിക്കാത്തതിന്റെ പേരിൽ കൗൺസിലർ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചിരുന്നുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. തുടർന്ന് എംഎൽഎയെയും നഗരസഭാ ചെയർമാനെയും സമീപിച്ചതോടെയാണ് ഡ്രെയിനേജിന്റേയും റോഡിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നാണ് നാട്ടുകാരുടെ വാദം.
സെപ്റ്റംബർ 19ന് നഗരസഭാ എക്സിക്യൂട്ടീവ് ഓഫീസർ, ചെയർമാൻ, ജൂനിയർ എൻജിനീയർ എന്നിവരെ അറിയിക്കാതെയാണ് അനിൽ ഉപാധ്യായ നിർമാണ പ്രവർത്തനം തടയാൻ ശ്രമിച്ചതെന്നും പ്രദേശവാസികൾ ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതി നൽകാൻ കോളനിയിലെ സ്ത്രീകൾ നഗരസഭാ ചെയർമാനെ കാണാനെത്തിയപ്പോൾ അനിൽ ഉപാധ്യായയും ചില അനുയായികളും അവിടെ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.
ഡ്രെയിനേജ് നിർമാണം തടസപ്പെടുത്തരുതെന്ന് കൗൺസിലറോട് ആവശ്യപ്പെട്ടതായി സ്ത്രീകൾ പറഞ്ഞു. രണ്ട് വർഷമായി പ്രദേശവാസികൾ വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുകയാണെന്നും ഡ്രെയിനേജ് നിർമാണം പൂർത്തിയായാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നുമാണ് അവർ കൗൺസിലറെ അറിയിച്ചതെന്നും സ്ത്രീകൾ പറയുന്നു.
അതേസമയം ചർച്ചയ്ക്കിടെ അനിൽ ഉപാധ്യായ പ്രകോപിതനായി അസഭ്യമായി സംസാരിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ഒരു സ്ത്രീ ആരോപിച്ചു. വസ്ത്രം വലിച്ചുകീറാനും മുടിയിൽ പിടിച്ച് മർദിക്കാനും ശ്രമിച്ചെന്നും കൗൺസിലർ എല്ലാവരെയും വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.
ഇതിന് പിന്നാലെ അനിൽ ഉപാധ്യായ അവിടെനിന്ന് പോകാൻ ശ്രമിച്ചപ്പോൾ സ്ത്രീകളും വാർഡിലെ ചില നാട്ടുകാരും അദ്ദേഹത്തെ പിന്തുടർന്ന് റോഡിലെത്തി. തുടർന്ന് അദ്ദേഹത്തെ പിടികൂടി ഷാംലി സിറ്റി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് സ്ത്രീകളുടെ വിശദീകരണം.
അനിൽ ഉപാധ്യായയ്ക്കെതിരെ നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും പരാതിയിൽ സ്ത്രീകൾ അവകാശപ്പെട്ടു. അതേസമയം ഷാമിലി നഗരസഭയിലെ കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. അടുത്തിടെ നഗരസഭ ഇവിടെ റോഡും ഡ്രെയിനേജും നിർമിക്കുന്നതിനുള്ള അനുമതി നൽകി. തുടർന്ന് വെള്ളിയാഴ്ച രാത്രി കരാറുകാരൻ പണി തുടങ്ങാൻ എത്തിയപ്പോൾ, അശാസ്ത്രീയമായ നിർമാണം കാരണം പ്രദേശത്തെ മറ്റ് വഴികളിൽ വെള്ളം കെട്ടിക്കിടക്കുമെന്ന് കാണിച്ച് കൗൺസിലർ അനിൽ ഉപാധ്യായ നിർമാണപ്രവൃത്തി തടഞ്ഞത്.





