കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽനിന്ന് 12.75 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തതായി എക്സൈസ് ക്രൈം ആൻഡ് ഒക്ക്യുറൻസ് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെ നിയമവിരുദ്ധമായി മദ്യം സൂക്ഷിച്ചെന്നാണ് എക്സൈസ് റിപ്പോർട്ടിലെ കണ്ടെത്തൽ.
വീടിന്റെ ഒന്നാം നിലയിലെ മുറിയിൽനിന്നാണ് മദ്യം പിടിച്ചെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1077ലെ കേരള അബ്കാരി നിയമപ്രകാരം അനധികൃതമായി മദ്യം സൂക്ഷിക്കുകയും കടത്തുകയും ചെയ്തതിന് സെക്ഷൻ 55(എ), വിൽപനയ്ക്കായി മദ്യം സൂക്ഷിച്ചതിന് സെക്ഷൻ 55(ഐ), വ്യാജമദ്യം കൈവശംവെച്ചതിന് സെക്ഷൻ 58 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും എക്സൈസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിൽ ആന്റോ അഗസ്റ്റിനെ മാത്രമാണ് പ്രതിയാക്കിയിരിക്കുന്നത്. പിടിച്ചെടുത്ത മദ്യത്തിന്റെ വിശദാംശങ്ങളും എക്സൈസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 12.75 ലിറ്ററിലധികം വരുന്ന വ്യാജമദ്യത്തിന് പുറമെ 43 ലിറ്ററിലധികം ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കറും ഒരു ലിറ്ററിലധികം ഫോറിൻ മെയ്ഡ് ഫോറിൻ വൈനും ആറ് ലിറ്ററിലധികം കെഎസ്ബിസി വൈനും വീട്ടിൽനിന്ന് പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് 27 പേജുള്ള വിശദമായ ഒക്കറൻസ് റിപ്പോർട്ടാണ് എക്സൈസ് സംഘം തയ്യാറാക്കിയത്. വീട്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് പിടിച്ചെടുത്ത മദ്യക്കുപ്പികളുടെ വിവരങ്ങളും അവയുടെ ലേബലുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും എക്സൈസ് സംഘം അറിയിച്ചു.




