കൊച്ചി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ‘ആടി ഉലയുന്ന കപ്പലി’നെക്കുറിച്ച് പോസ്റ്റിട്ട ഹൈബി ഈഡൻ എംപിയുടെ ഭാര്യയും അഭിഭാഷകയുമായ അന്ന ലിൻഡ ഈഡന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘പൂട്ടിച്ചു’?. മാസ് റിപ്പോർട്ടിങ് നടത്തിയതിനെ തുടർന്നാണ് തന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതെന്ന് സംശയിക്കുന്നതെന്നും എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അന്ന അഭിപ്രായപ്പെട്ടു. അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് അന്ന ഇപ്പോൾ.
നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ ‘കപ്പൽ ആടി ആടി ഉലയുന്നു… കപ്പിത്താൻ എവിടെ…’ എന്ന് കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് അന്ന ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവച്ചിരുന്നു. 1 മില്യണിലധികം വ്യൂസും പതിനായിരക്കണക്കിന് ഷെയറുകളും ഈ പോസ്റ്റിന് ഉണ്ടായിരുന്നതായി അന്ന പറയുന്നു. മാത്രമല്ല, ഇൻസ്റ്റഗ്രാമിലുണ്ടായിരുന്ന 60,000 ഫോളോവേഴ്സിലും വലിയ തോതിൽ വർധനവുണ്ടായി. ‘ഞാൻ ആരുടേയും പേരു പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് പോലും കേരള ഇലക്‌ഷൻ, കേരളം യുഡിഎഫ് എന്നാണ് ചേർത്തിരുന്നത്. അത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇൻബോക്സിലൊക്കെ ചിലർ അധിക്ഷേപം അയയ്ക്കുകയും ചെയ്തു. ഇന്നലെയാണ് കമ്യൂണിറ്റി സ്റ്റാൻഡേഡിനു ചേരാത്ത ഉള്ളടക്കം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ട് സസ്പെൻഡ് ചെയ്തതായി മെറ്റയുടെ അറിയിപ്പ് വന്നത്. എനിക്ക് ആപ്പ് തുറക്കാനും പറ്റുന്നുണ്ടായിരുന്നില്ല. മാസ് റിപ്പോർട്ടിങ് നടത്താതെ ഇത്തരത്തിൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല’– അന്ന പറഞ്ഞു.
ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും ബന്ധിപ്പിച്ചിരുന്നതിനാൽ ഫലത്തിൽ രണ്ട് അക്കൗണ്ടുകളും ഇപ്പോൾ ലഭ്യമല്ലെന്ന് അന്ന പറഞ്ഞു. ‘ഇത്രയ്ക്ക് അസഹിഷ്ണുതയുടെ ആവശ്യമുണ്ടോ? മനുഷ്യർ അവരുടെ സർഗാത്മകതയും സാമൂഹിക നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെ പങ്കുവയ്ക്കുകയാണല്ലോ ചെയ്യുന്നത്. അതിൽ വ്യക്തിപരമായ കാര്യങ്ങളൊന്നും ഇല്ലാഞ്ഞിട്ടും ഇത്തരത്തിലാണ് സംഭവിച്ചത്– അന്ന പറഞ്ഞു. അക്കൗണ്ട് പുനഃസ്ഥാപിക്കാനായി രേഖകൾ അടക്കം അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് അന്ന.
















































