തിരുവനന്തപുരം: സർക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പൊതുജനത്തിനു വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐയുടെ സഹായത്തോടെ ആണെന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന്റെ ഗണ്യമായ ഭാഗം എഐ വഴിയാണ് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വിഡി സതീശൻ സംഭവത്തിൽ വിശദീകരണം നൽകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ധനവകുപ്പിലെ രഹസ്യ രേഖകളടക്കം എ ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് വിശകലനം ചെയ്തിട്ടുളളതെന്നും 195 പേജ് വരുന്ന രേഖ ഒരാഴ്ച്ച കൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ തനിക്കു അത്ഭുതം തോന്നിയിരുന്നെന്നും തോമസ് ഐസക് പറഞ്ഞു.
‘ഞാൻ എഐ ഉപയോഗിക്കുന്നതിന് എതിരല്ല. പക്ഷെ പ്രശ്‌നം എന്താണെന്നുവച്ചാൽ രഹസ്യ രേഖകളെല്ലാം പബ്ലിക് ഡൊമെയ്‌നിലേക്ക് നൽകിയിരിക്കുകയാണ് ഇവിടെ. രഹസ്യ രേഖകൾ വിശകലനം ചെയ്യുന്നതിനുളള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണിത്. സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്ര ധനകാര്യ വകുപ്പും കേരളാ സർക്കാരും അത് വിലക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ലംഘനമാണ് നടന്നത്. എങ്ങനെയാണ് ഇത്തരത്തിലുളള അബദ്ധങ്ങൾ ധവളപത്രത്തിൽ വന്നതെന്ന് ഇപ്പോൾ മനസിലായി.
ധവളപത്രത്തിൽ കേരളത്തിലെ വികസന ചെലവ് മറ്റ് സംസ്ഥാനങ്ങളുടെ പകുതിയേക്കാൾ കുറവായി കാണിക്കുന്നു, ഇതെങ്ങനെ വരുമെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇപ്പോഴാണ് മനസിലായത്. എഐയിലെ റിസർവ്വ് ബാങ്ക് ഡാറ്റയാണ് അതിനായി ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പണം ആർബിഐ ഡാറ്റയിൽ ഉൾപ്പെടില്ല. അതിന്റെ ഫലമായി മൊത്തം കണക്കുകളും മാറി. ഇതൊരു ഉദാഹരണമാണ്. ഇതുപോലെ പല അബദ്ധങ്ങളും വസ്തുതാവിരുദ്ധമായ വിവരങ്ങളും ഉളളതാണ് ധവളപത്രം’: തോമസ് ഐസക് പറഞ്ഞു.
അതേസമയം കടം വാങ്ങിച്ചു മുടിഞ്ഞിരിക്കുകയാണ് എന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമമെന്നും കേന്ദ്ര സർക്കാർ അനുവദിച്ച പരിധിക്കുളളിൽ മാത്രമാണ് കടമെടുക്കാനാവുകയെന്നും തോമസ് ഐസക് പറഞ്ഞു. ‘വസ്തുതാവിരുദ്ധമായ കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ധവളപത്രം. എസ് സി- എസ് ടിയ്ക്ക് ജനസംഖ്യ അനുപാതത്തേക്കാൾ തുക വിലയിരുത്തുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ധവളപത്രം വന്നപ്പോൾ അത് എങ്ങനെ തിരിച്ചായി? സർക്കാർ രേഖകൾ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് ശരിയാണോ എന്ന് സ്പീക്കർ പരിശോധിക്കണം’- തോമസ് ഐസക് ആവശ്യപ്പെട്ടു.


















































