ഹൈദരാബാദ്: ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങിന് എത്തിയ ഭാര്യയും ഭർത്താവും പരസ്പരം കലഹിച്ച് രണ്ടുപെൺമക്കളെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് സ്ഥലംവിട്ടു. ആശയക്കുഴപ്പത്തിലായ പൊലീസ് ഒടുവിൽ മുത്തശ്ശിയെ വിളുച്ചുവരുത്തി കുട്ടികളെ അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
നാടകീയ സംഭവങ്ങൾക്കിടെ ആദ്യം ഭാര്യ പോലീസ് സ്റ്റേഷൻ വിട്ടു, പിന്നാലെ ഭർത്താവും കുട്ടികളെ ഉപേക്ഷിച്ച് തടിതപ്പുകയായിരുന്നു. കടയുടമയായ രവികുമാറും നഴ്സിങ് വിദ്യാർഥിനി ലളിതയും 10 വർഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ബന്ധം വഷളാവുകയും തർക്കങ്ങൾ പതിവാകുകയുടെ ചെയ്തു. കുടുംബപ്രശ്നങ്ങളിൽ പരാതികളുമായി ലളിതയാണ് പൊലീസിനെ സമീപിച്ചത്.
തുടർന്ന് പൊലീസ് ഇരുവരെയും കൗൺസിലിങിന് വിളിച്ചു. കൗൺസിലിങിനിടെ ലളിത തന്റെ മംഗലസൂത്രവും കാൽവിരലിലെ മോതിരങ്ങളും ഊരി മേശപ്പുറത്ത് വച്ചതോടെ തർക്കം രൂക്ഷമായി. ബന്ധം തുടരാനോ കുട്ടികളെ പരിപാലിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ലളിത സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയി. താമസിയാതെ രണ്ട് പെൺമക്കളെ സ്റ്റേഷനിൽ ഉപേക്ഷിച്ച് രവികുമാറും ഇറങ്ങിപ്പോവുകയായിരുന്നു. പൊലീസ് ഇരുവരെയും ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ കുട്ടികൾ ഭയന്ന് കരയാൻ തുടങ്ങി. കുട്ടികളെ ആശ്വസിപ്പിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സബ് ഇൻസ്പെക്ടർ അൻവറിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ പാടുപെട്ടു.
മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പൊലീസ് പിതൃമുത്തശ്ശിയെ വിളിച്ച് കുട്ടികളെ അവരുടെ സംരക്ഷണത്തിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. കുടുംബത്തിലെ മുതിർന്നവരുടെ സഹായത്തോടെ ദമ്പതിമാർക്ക് വീണ്ടും കൗൺസിലിങ് നൽകാനുള്ള ശ്രമത്തിലാണ് പൊലീസ്.

















































